തിരുവനന്തപുരം: കാലാവസ്ഥ നിലവിലെ രീതിയിൽ തുടർന്നാൽ ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികൾ അടയ്ക്കുന്നത് ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മഴ അനുഭവപ്പെടാതിരുന്ന സ്ഥലങ്ങളിലെല്ലാം കുഴികൾ ടാർ ചെയ്ത് അടയ്ക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് ടാറിംഗ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മെറ്റലുപയോഗിച്ച് അടച്ച കുഴികളാണ് ഇന്നലെ ടാർ ചെയ്തത്. ഇന്നും നാളെയുമായി പരമാവധി വേഗത്തിൽ ജോലികൾ പൂർത്തീകരിക്കാനാണ് നിർദ്ദേശം. റോഡുകളിലെ കുഴി അടയ്ക്കൽ വിഷയത്തിൽ ഹൈക്കോടതി കർശന നിലപാട് സ്വീകരിക്കുകയും ജില്ലാ കളക്ടർമാരെ ഇതിന്റെ മേൽനോട്ടത്തിന് ചുമതലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് എത്രയുംവേഗം പണി പൂർത്തീകരിക്കാൻ ജീവനക്കാരോടും കരാറുകാരോടും പൊതുമരാമത്ത്- ദേശീയപാത വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയപാതയിൽ ഏറ്റവുമധികം കുഴികളുള്ള ആലപ്പുഴ ജില്ലയിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് കുഴിഅടയ്ക്കൽ നടക്കുന്നത്. പൊതുമരാമത്ത് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ജോയിന്റ് സെക്രട്ടറിയും പൊതുമരാമത്ത് റോഡ്സ്, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർമാരുമുൾപ്പെട്ട സംഘം ദിനംപ്രതി കുഴിഅടയ്ക്കൽ ജോലികൾ നിരീക്ഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |