തിരുവനന്തപുരം: സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്‌മെന്റിന്റെ ഫലമായാണ് അതിതീവ്ര മഴയിലും കാര്യമായ നാശങ്ങൾ ഉണ്ടാകാതിരുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.മുല്ലപ്പെരിയാർ,ഇടുക്കി അണക്കെട്ടുകൾ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണ്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി എത്തിയപ്പോൾ തന്നെ അധികജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ടു തന്നെ ഇതുസംബന്ധിച്ച് തമിഴ്നാട് അറിയിപ്പ് നൽകി.ഡാം കൃത്യസമയത്തു തുറന്നതുകൊണ്ട് ജലം നിയന്ത്രിത അളവിൽ ഒഴുക്കാനായി,വൈകിയിരുന്നെങ്കിൽ കൂടുതൽ അളവ് ഒറ്റയടിക്ക് ഒഴുക്കേണ്ടിവരുമായിരുന്നു.
ഇടുക്കിയിലും ഇതേ രീതിയാണ് അവലംബിച്ചത്.റൂൾ ലെവൽ എത്തുംമുമ്പ് ഡാം തുറക്കുകയും ജലം കുറഞ്ഞ അളവിൽ ഒഴുക്കുകയും ചെയ്തിരുന്നു.ഇതിലൂടെ എറണാകുളം ജില്ലയിൽ പ്രളയം ഉണ്ടാകുന്നത് ഒഴിവാക്കാനായി.സംഭരണശേഷി ഉണ്ടായിരുന്നെങ്കിലും മുൻകരുതലെന്ന നിലയിലാണ് നിയന്ത്രിത അളവിൽ ജലം ഒഴുക്കിയത്.മുൻവർഷത്തെ അപേക്ഷിച്ച് 14 അടിയോളം കൂടുതൽ ജലം ഡാമിലുണ്ട്.2386.7 അടിയാണ് റൂൾ ലെവൽ.നിലവിൽ ഒരടിയോളം അധികമുണ്ട്.അതിനാൽ നിയന്ത്രിത അളവിൽ ജലം ഒഴുക്കുന്നത് തുടരും.ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് വൈദ്യുതി മന്ത്രിയും കെ.എസ്.ഇ.ബിയും സ്വീകരിച്ചത്.തുലാവർഷം കൂടി കണക്കിലെടുത്താണ് മുൻകരുതൽ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |