തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉൾപ്പെടെ ആർ.എസ്.പി ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകി. അതോടെ ,ബഹിഷ്കരണ ഭീഷണിയടക്കം പിൻവലിച്ച് തുടർന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിൽ ആർ.എസ്.പി നേതാക്കൾ പങ്കെടുത്തു.
ആർ.എസ്.പിയുടെ പരാതികൾ പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുന്നണിയെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും ഇന്നലെ രാവിലത്തെ ചർച്ചയ്ക്ക് ശേഷം അറിയിച്ചു. കന്റോൺമെന്റ് ഹൗസിൽ നടന്ന ചർച്ചയിൽ കെ.സുധാകരനും എ.എ. അസീസിനും പുറമേ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, ആർ.എസ്.പി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ എന്നിവരും പങ്കെടുത്തു.
തദ്ദേശ സ്ഥാപനങ്ങളിലുണ്ടാക്കിയ ധാരണ പാലിക്കണമെന്ന് ചർച്ചയിൽ ആർ.എസ്.പി നേതാക്കൾ ആവശ്യപ്പെട്ടു. പ്രാദേശികനേതാക്കളുമായി സംസാരിച്ച് ഉടൻ തീരുമാനമുണ്ടാക്കാമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ അനുവദിക്കാതിരിക്കുകയും, മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസുകാർ റിബലായി മത്സരിക്കുകയും ചെയ്യുന്ന സാഹചര്യം ആവർത്തിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പിൽ
നൽകിയ ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങൾ പാർട്ടിക്ക് സ്വാധീനമില്ലാത്തവയാണ് . പകരം സീറ്റുകൾ വേണം. പ്രാദേശിക സഹകരണസംഘങ്ങളിൽ പാർട്ടിയുടെ സ്വാധീനമേഖലകളിൽ മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുകളിൽ മുന്നണിസ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ മാത്രമല്ല, അങ്ങനെ ചിന്തിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ പിന്നീട് വാർത്താലേഖകരോട് പറഞ്ഞു.അത്തരക്കാരെ ഇനിയുള്ള പുന:സംഘടനയിലും പരിഗണിക്കില്ല. ചർച്ചയിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്ന് ആർ.എസ്.പി നേതാക്കളും അറിയിച്ചു.
ആർ.എസ്.പി പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങൾ: വി.ഡി. സതീശൻ
ഗൗരവമുള്ള കാര്യങ്ങളാണ് ആർ.എസ്.പി ശ്രദ്ധയിൽപ്പെടുത്തിയതെന്നും ഹ്രസ്വ - ദീർഘകാലാടിസ്ഥാനത്തിൽ ഇവ പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കന്റോൺമെന്റ് ഹൗസിൽ ആർ.എസ്.പി നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന് ഹൃദയബന്ധമുള്ള പ്രസ്ഥാനമാണ് ആർ.എസ്.പി. അത് തുടരും. മുന്നണിയിലെ രണ്ട് പാർട്ടികൾ തമ്മിൽ കൂടുതൽ അടുപ്പമുണ്ടാകാനും മുന്നണി മര്യാദകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ചർച്ച. കോൺഗ്രസിലെ തർക്കം ശാശ്വതപരിഹാരത്തിലേക്ക് നീങ്ങുന്നതിൽ ആർ.എസ്.പി സന്തോഷം പ്രകടിപ്പിച്ചതായും സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |