കൊച്ചി: വിവരാവകാശ നിയമപ്രകാരം സ്വകാര്യവ്യക്തി ആവശ്യപ്പെട്ട രേഖയ്ക്ക് അമിത ഫീസ് ഈടാക്കാൻ ശ്രമിച്ച സർവേ വകുപ്പിനെതിരെ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറുടെ നടപടി. രേഖകൾ ലഭിക്കാൻ 3,340 രൂപ അടയ്ക്കണമെന്ന സർവേ വകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഉത്തരവും അത് സ്ഥിരീകരിച്ച ഒന്നാം അപ്പീൽ അധികാരിയുടെ നടപടിയും റദ്ദാക്കി 200 രൂപയ്ക്ക് രേഖ പത്ത് ദിവസത്തിനകം ലഭ്യമാക്കാനാണ് ഉത്തരവ്.
ചങ്ങനാശേരി സ്വദേശിയും അഭിഭാഷകനുമായ ബിനീഷ് പി. ചാക്കോയാണ് ഒമ്പതു മാസം നീണ്ട നിയമപോരാട്ടത്തിലൂടെ അനുകൂല വിധി സമ്പാദിച്ചത്.
ഒരു കേസിന്റെ രേഖയായി കോടതിയിൽ സമർപ്പിക്കുന്നതിന് വസ്തുവിന്റെ ബ്ലോക്ക് മാപ്പും അതുമായി ബന്ധപ്പെട്ട ഫീൽഡ് മെഷർമെന്റ് സ്കെച്ചും ആവശ്യപ്പെട്ട് ബിനീഷ് സംസ്ഥാന സർവേ വകുപ്പിന് വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകി. രണ്ട് ബ്ലോക്ക് മാപ്പിന് 1,330 രൂപ ഫീസും 240 രൂപ ജി.എസ്.ടിയും ചേർത്ത് 1,570 രൂപയും 3 ഫീൽഡ് മെഷർമെന്റ് സ്കെച്ചിന് 1,500 രൂപ ഫീസും 270 രൂപ ജി.എസ്.ടിയും ചേർത്ത് 1,770 രൂപവീതവും ആകെ 3,340 രൂപ സർവേ വകുപ്പിന്റെ അക്കൗണ്ടിൽ അടയ്ക്കണമെന്ന് സെൻട്രൽ സർവേ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നല്കി. എന്നാൽ ഇത് വിവരാവാകാശ നിയമം നാലാം ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച അപ്പീൽ പരിഗണിച്ച് ഒന്നാം അപ്പീൽ അധികാരി രേഖകളുടെ ഫീസിൽ നിന്ന് നികുതിമാത്രം ഒഴിവാക്കാൻ ഉത്തരവായി. തുടർന്ന്, അപേക്ഷകൻ മുഖ്യവിവരാവകാശ കമ്മിഷണറെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |