തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം അദ്ദേഹം എന്താണെന്ന് തിരിച്ചറിയണമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് നടത്തിയ ശക്തമായ പോരാട്ടത്തിൽ കൊടിയ മർദ്ദനത്തിന് ഇരയായതാണ് ശിവൻകുട്ടി. ആ പോരാട്ട വീര്യം ശിവൻകുട്ടി മരിച്ചാലും പോകില്ല. ആ ശിവൻകുട്ടിയെ രാജിവയ്പ്പിക്കാമെന്ന് വിചാരിക്കല്ലേ. ശിവൻകുട്ടിയെ ചൂണ്ടിക്കാട്ടി സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും ദുർബലപ്പെടുത്താമെന്നാണ് ധരിക്കുന്നതെങ്കിൽ അത് കേരളത്തിൽ നടക്കില്ലെന്നും ഭരണപക്ഷ അംഗങ്ങളുടെ കരഘോഷങ്ങൾക്കിടയിൽ സജി ചെറിയാൻ പറഞ്ഞു.
ശിവൻകുട്ടി സഭയിലെത്തിയില്ല
പനി ബാധിച്ച് ചികിത്സയിലായതിനാൽ കഴിഞ്ഞ 23 മുതൽ ശിവൻകുട്ടിയുടെ പൊതുപരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. നിയമസഭ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നില്ല. പ്ളസ് ടു ഫലം പ്രഖ്യാപിക്കാൻവേണ്ടി മാത്രമാണ് കഴിഞ്ഞദിവസം അദ്ദേഹം സെക്രട്ടേറിയറ്റിലെത്തിയത്. അതും ഡ്രിപ്പിടാൻ കയ്യിൽ കുത്തിയ സൂചിയുമായി. ശിവൻകുട്ടിയുടെ അസാന്നിദ്ധ്യത്തിലാണ് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് ഇന്നലെ നിയമസഭ ബഹിഷ്കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |