തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തുണച്ച ന്യൂനപക്ഷങ്ങൾക്ക് പരിഗണന നഷ്ടപ്പെടുന്നുവെന്ന് തോന്നാതിരിക്കാൻ തന്ത്രപരമായാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് ഇടതുസർക്കാർ പുനഃക്രമീകരിച്ചത്.
ഹൈക്കോടതി വിധി മാനിച്ച് ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചെങ്കിലും മുസ്ലീം ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ 6.2കോടിയുടെ അധികബാദ്ധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ക്രമീകരിക്കുമ്പോൾ സച്ചാർ- പാലോളി കമ്മിഷനുകളുടെ അന്തസ്സത്തയാണ് ഇല്ലാതാവുന്നത്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യം ന്യൂനപക്ഷ ആനുകൂല്യമായി പുനർനിർവചിക്കപ്പെടുന്നു.
സച്ചാർ കമ്മിറ്റിയുടെ ലക്ഷ്യം അകലുന്നു എന്ന വിമർശനം യു.ഡി.എഫിനും ഉണ്ടെങ്കിലും മതന്യൂനപക്ഷങ്ങളെ പിണക്കാതിരിക്കാൻ തന്ത്രപരമായാണ് കോൺഗ്രസ് നേതാക്കളും പ്രതികരിച്ചത്. സച്ചാർ - പാലോളി കമ്മിഷനുകൾ നിർദ്ദേശിച്ച മുസ്ലീം പരിഗണന ഇല്ലാതാവുമെങ്കിലും അതിന്റെ പേരിൽ മറ്റ് വിഭാഗങ്ങൾക്ക് ആനുകൂല്യം കൊടുക്കേണ്ടെന്ന് പറയാൻ മുസ്ലീം സംഘടനകൾക്കും കഴിയല്ല. അതാണ് സർക്കാരിന്റെ ആശ്വാസം. ആനുകൂല്യം ഇല്ലാതാകുന്നുവെന്ന് വിമർശിച്ചപ്പോഴും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സ്വരം കടുപ്പിച്ചില്ല. നിയമസഭാ സമ്മേളന കാലത്ത് ചേരുന്ന യു.ഡി.എഫ് നേതൃയോഗം നിലപാടിൽ വ്യക്തത വരുത്തിയേക്കും.
രാജ്യത്തെ മുസ്ലീങ്ങളുടെ സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ സംസ്ഥാനത്ത് നടപ്പാക്കാനാണ് പാലോളി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. അവരുടെ റിപ്പോർട്ട് പ്രകാരമാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്. മുസ്ലീം വിഭാഗത്തിനു വേണ്ടിയുള്ള റിപ്പോർട്ടായിട്ടും, ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്കും ആനുകൂല്യം നൽകാമെന്ന് പാലോളി കമ്മിറ്റി നിർദ്ദേശിച്ചു. അതനുസരിച്ചാണ് 80: 20 എന്ന ഫോർമുലയുണ്ടായത്. പിന്നീട് വന്ന മുസ്ലീംലീഗ് ഉൾപ്പെട്ട യു.ഡി.എഫ് സർക്കാരും ഇത് മാറ്റിയില്ല.
ഇതിൽ വിവേചനം ചൂണ്ടിക്കാട്ടി ചില ക്രിസ്ത്യൻ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്ഥിതി മാറിയത്. വിവേചനം കണ്ടെത്തിയ ഹൈക്കോടതി ജനസംഖ്യാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ പുനഃക്രമീകരിക്കാൻ നിശ്ചയിക്കുകയായിരുന്നു. പൊള്ളുന്ന വിഷയമായതിനാൽ സർക്കാർ സർവ്വകക്ഷിയോഗം വിളിച്ച് പ്രതിപക്ഷത്തെയടക്കം വിശ്വാസത്തിലെടുക്കാനാണ് ശ്രമിച്ചത്. അത് തിരിച്ചറിഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തന്ത്രപരമായി നീങ്ങി.
ഇപ്പോഴത്തെ ആനുകൂല്യങ്ങൾ കുറയ്‌ക്കാതെയും ക്രൈസ്തവരിലെ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചും പ്രശ്നം പരിഹരിക്കാമെന്ന ഫോർമുലയാണ് പ്രതിപക്ഷം നിർദ്ദേശിച്ചത്. ഇതിൽ ആദ്യഭാഗം സർക്കാർ അംഗീകരിച്ചു. മുസ്ലീം വിഭാഗത്തിന് കിട്ടുന്ന ആനുകൂല്യം കുറയാതിരിക്കാൻ ഇപ്പോൾ സ്കോളർഷിപ്പ് കിട്ടുന്നവർക്കെല്ലാം അതുറപ്പാക്കാനാണ് അധിക ബാദ്ധ്യത സർക്കാർ ഏറ്റെടുത്തത്.
എന്നാൽ, സർക്കാരിന് അധിക ബാദ്ധ്യതയില്ലാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന വിമർശനം പ്രതിപക്ഷത്തിനുണ്ട്. മുസ്ലീം വിഭാഗത്തിന് ആശങ്കയില്ലാതെ മറ്റു വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കാമായിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തെ സർക്കാർ ഇരുട്ടിൽ നിറുത്തി അവസാന തീരുമാനം എടുത്തെന്നാണ് ആരോപണം.
എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഇല്ലെന്നത് പുതിയ തീരുമാനത്തിലെ അശാസ്ത്രീയതയായി വിലയിരുത്തപ്പെട്ടേക്കാം.
ക്രിസ്ത്യൻ ന്യൂനപക്ഷം:പ്രത്യേക പദ്ധതിഎളുപ്പമാവില്ല
ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി എളുപ്പമല്ലാത്തതിനാലെന്ന് സൂചന. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി സമിതി പ്രവർത്തനം തുടങ്ങിയിട്ടേയുള്ളൂ. രണ്ടാഴ്ച മുമ്പാണ് കമ്മിഷന് സ്റ്റാഫിനെ അനുവദിച്ചത്. ഫിനാൻസ് ഓഫീസർ വന്നിട്ടില്ല. പൂർണമായി പ്രവർത്തനം തുടങ്ങിയാലും റിപ്പോർട്ട് തയാറാക്കാൻ ഏഴെട്ട് മാസം വേണ്ടി വരും. അടുത്ത മാർച്ചിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റിസ് കോശി കേരളകൗമുദിയോട് പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഹൈക്കോടതി ഇടപെട്ടതോടെ സർക്കാരിന് അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടായി. ഇപ്പോൾ പ്രതിഷേധിക്കുന്ന മുസ്ലിംലീഗും ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോയിട്ടില്ല. സർക്കാരും അപ്പീൽ പോയില്ല. കോടതയലക്ഷ്യം ഒഴിവാക്കാനും എല്ലാ ന്യൂനപക്ഷങ്ങളെയും പിണക്കാതെ കൊണ്ടുപോകാനുമുള്ള കരുതലിലാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |