തിരുവനന്തപുരം: മരം മുറി ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങൾ മുറുകുന്നതിനിടയിൽ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിനെതിരെ കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ പ്രതിരോധം തീർക്കുന്നു. ഉദ്യോഗസ്ഥ മാടമ്പി, അല്പജ്ഞാനി, കവലച്ചട്ടമ്പി എന്നീ വിശേഷണങ്ങൾ ചാർത്തി നോട്ടീസുമിറക്കി.
മരംമുറി ഉത്തരവു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ വകുപ്പുദ്യോഗസ്ഥയ്ക്ക് അവധിയിൽ പോകേണ്ടിവന്ന സാഹചര്യത്തിന് ഉത്തരവാദി പ്രിൻസിപ്പൽ സെക്രട്ടറിയാണെന്നാരോപിച്ചാണ് ജയതിലകിനെ പേരെടുത്തുപറഞ്ഞ് ആക്‌ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നത്. റവന്യൂവകുപ്പിൽ നിന്ന് സ്ഥലം മാറ്റപ്പെട്ട മുതിർന്ന അഡിഷണൽ സെക്രട്ടറി ജെ. ബെൻസിയാണ് ആക്‌ഷൻ കൗൺസിലിന്റെ കൺവീനർ. ചട്ടലംഘനത്തിന്റെ പേരിൽ എ. ജയതിലകിനെതിരെ നടപടിയെടുക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
വിരമിക്കാൻ എട്ട് മാസം ബാക്കിയുള്ള സംഘടനാ നേതാവായ ഉന്നതോദ്യോഗസ്ഥന് സ്പെഷ്യൽ സെക്രട്ടറി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് അനുകൂലമാകുംവിധം കോൺഫിഡൻഷ്യൽ റിപ്പോർട്ട് എഴുതിയില്ലെന്നതാണ് പ്രകോപനത്തിന് കാരണമെന്ന് സെക്രട്ടേറിയറ്റിൽ സംസാരമുണ്ട്. ചീഫ്സെക്രട്ടറി വി.പി. ജോയിക്കും അനഭിമതനാണ് ഈ ഉന്നതഉദ്യോഗസ്ഥൻ. സ്വന്തക്കാരും ബന്ധുക്കളുമായ കാട്ടുകള്ളന്മാർക്ക് കോടികളുടെ മരം വെട്ടി കടത്താൻ സഹായകമാകുന്ന ഉത്തരവിറക്കിയ ശേഷം തൊണ്ടിയോടെ പിടിയിലായപ്പോൾ സഹപ്രവർത്തകരുടെ ചുമലിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന ജയതിലക്, അതിന്റെ ഭാഗമായി നാട്ടിലെ ഭരണ- നിയമവ്യവസ്ഥകളെപ്പോലും വെല്ലുവിളിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |