തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് ബി.ജെ.പിയെ പ്രഹരിക്കാൻ നിയമസഭയിലും ആയുധമാക്കി പ്രതിപക്ഷം. കോൺഗ്രസിലെ ഷാഫി പറമ്പിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയാണ് കടന്നാക്രമിച്ചത്.
നോട്ടുനിരോധനം കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ പോരാട്ടമെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞതെന്ന് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
തനിക്ക് 50 ദിവസം നൽകൂ, അതിൽ താൻ പരാജയപ്പെടുകയാണെങ്കിൽ പച്ചയ്ക്ക് കൊളുത്തികൊള്ളാനാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം അത് പറഞ്ഞ് 1600ാം ദിവസമാണ് കൊടകരയിൽ കള്ളപ്പണം പിടികൂടിയത്. കള്ളപ്പണത്തിന് ബി.ജെ.പി നൽകുന്ന കരുത്തുകൂടിയാണത്. ഒരു സീറ്റുപോലും വിജയിക്കില്ലെന്ന് ഉറപ്പുള്ള കേരളത്തിൽ കോടികൾ ഇറക്കിയെങ്കിൽ ബാക്കിയുള്ളതിനെക്കുറിച്ച് ചിന്തിക്കേണ്ടതുപോലുമില്ല. കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കർണാടക ഉപമുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നു, ചോദ്യം ചെയ്യപ്പെട്ടവരും പിടിയിലായവരും ബി.ജെ.പിക്കാർ. മുന്നണിയിൽ ആളെ ചേർക്കാൻ പണം നൽകുന്നു, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം കൊടുക്കുന്നു, എന്നിട്ടും ബി.ജെ.പി പറയുകയാണ് തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്ന്- ഷാഫി പറമ്പിൽ പറഞ്ഞു.
ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നതെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചുവെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.
ഏപ്രിൽ മൂന്നിന് നടന്ന കവർച്ചയ്ക്ക് ഏഴിനാണ് ധർമ്മരാജൻ പരാതി നൽകിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പരാതി. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടുവെന്ന് ധർമ്മരാജൻ മൊഴി നൽകിയിട്ടുണ്ട്. ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിയൊന്ന് രൂപയും കവർച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വർണാഭരണങ്ങളും മൊബൈൽഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. ഇരുപതു പ്രതികൾ റിമാൻഡിലാണ്.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിൻ സോണൽ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടപ്രകാരം ഈ മാസം ഒന്നിന് കേസിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്.
നാടിന്റെ ജനാധിപത്യവ്യവസ്ഥയെ തകർക്കാനുള്ള നീക്കം നടന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |