തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിന്റേത് അറവുശാലയിലെ മാടിന്റെ കരച്ചിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി.ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി വിമർശിച്ചു. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും. അതാണ് രാജ്യത്തെ നിയമസംവിധാനം. പി.സി എന്ന ഇനിഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി.സി.ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറിൽ നിന്നുണ്ടാകുന്നത്. പി.സി.ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി.ജോർജ്. രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളതു തിരിച്ചറിഞ്ഞാണ് കേരള ജനത പി.സി.ജോർജിനെ തോൽപ്പിച്ച് വീട്ടിലിരുത്തിയത്. പി.സി.ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. കൗണ്ട്ഡൗൺ തുടങ്ങിയത് ആരുടേതാണെന്നു കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |