കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സാമൂഹ്യാഘാതപഠനവും സർവേയും ഏതു ഘട്ടത്തിലെത്തിയെന്ന് വിശദീകരിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. പദ്ധതിക്കുവേണ്ടി കെ - റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെ ചോദ്യംചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിർദ്ദേശം നൽകിയത്. സർവേയടക്കമുള്ള വിവരങ്ങൾ അറിയിക്കാൻ രണ്ടാഴ്ച സമയംവേണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ളീഡർ ആവശ്യപ്പെട്ടതനുസരിച്ച് ഹർജികൾ ആഗസ്റ്റ് 10ന് പരിഗണിക്കാൻ മാറ്റി.
കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന ഏതുനടപടിയും അപക്വമാണെന്നും സർവേ നടപടികൾക്കായി കെ - റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പണം ചെലവിട്ടാൽ അതിന്റെ ഉത്തരവാദിത്വം അവർക്ക് മാത്രമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർവേ ഏതുഘട്ടത്തിലെത്തിയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. കെ - റെയിൽ എന്നെഴുതിയ കുറ്റികൾ ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നും ജിയോടാഗിംഗ് മുഖേന സർവേ നടത്തുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു. സാമൂഹ്യാഘാത പഠനത്തിനായി സർവേ നടത്താനുള്ള വിജ്ഞാപനം ആറുമാസംകഴിഞ്ഞ സാഹചര്യത്തിൽ കാലഹരണപ്പെട്ടെന്നും സർവേ തുടരുന്നത് നിയമപരമല്ലെന്നും ഹർജിക്കാർ വാദിച്ചു. ജിയോടാഗിംഗ് മുഖേനയുള്ള സർവേ കോടതി തടയുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജികൾ മാറ്റിയത്.
നല്ല പദ്ധതി, പോർവിളി വേണ്ടിയിരുന്നില്ല
ഇത്രയും വലിയ പദ്ധതി ജനങ്ങളെ വെല്ലുവിളിച്ചും പോർവിളിച്ചും നടപ്പാക്കരുതെന്ന് ഹർജി പരിഗണിച്ച ആദ്യദിവസംതന്നെ അറിയിച്ചെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പതിയെ പദ്ധതി നടപ്പാക്കാൻ നിർദ്ദേശിച്ചതാണ്. സർവേ അടയാളപ്പെടുത്താൻ ചെറിയകല്ലുകൾ ഉപയോഗിക്കാനും പറഞ്ഞു. എന്നാൽ കോടതിയെ ശത്രുവായിക്കണ്ടു. ഇപ്പോൾ എന്തുനേടി? കോടതി എതിരാണെന്ന മുൻവിധിയിലാണ് സർക്കാർ നിലകൊണ്ടത്. സർവേ സമൂഹത്തിൽ വലിയ അസ്വസ്ഥതയുണ്ടാക്കി. നാടിന് ആവശ്യമുള്ള നല്ല പദ്ധതിയാണ് സിൽവർലൈൻ. നടപ്പാക്കാൻ തിരക്കുകൂട്ടിയതെന്തിനാണ്? ശരിയായി നടപ്പാക്കണമായിരുന്നു. - ഹൈക്കോടതി പറഞ്ഞു.
ഡി.പി.ആർ മികച്ചത്, വെള്ളപ്പൊക്കത്തിന് സാദ്ധ്യതയില്ല: കെ-റെയിൽ
സിൽവർലൈനിന്റെ വിശദമായ പദ്ധതിരേഖ (ഡിപിആർ) ഇന്ത്യയിലെ ഏറ്റവും മികച്ചതാണെന്നും വിശദാംശങ്ങളെല്ലാം അടങ്ങിയതാണെന്നും ജനസമക്ഷം ഓൺലൈൻ സംവാദത്തിൽ കെ-റെയിൽ അവകാശപ്പെട്ടു.
എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മറ്റു റെയിൽവേ പദ്ധതികളുടെ ഡി.പി.ആറിനേക്കാൾ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ഡി.പി.ആർ തയ്യാറാക്കിയത്. ഡി.പി.ആർ,സർവേ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും ആർക്കും പരിശോധിക്കാമെന്നും കെ റെയിൽ ഉപദേഷ്ടാവും ഇന്ത്യൻ റെയിൽവേയുടെ റിട്ട.അഡിഷണൽ ജനറൽ മാനേജറുമായിരുന്ന എസ്.വിജയകുമാരൻ പറഞ്ഞു. പദ്ധതിക്കു വേണ്ടി 55ശതമാനം എംബാങ്ക്മെന്റും 45ശതമാനം വയഡ്റ്റകും എന്നത് ചെലവ് കുറയ്ക്കാൻ കൂടിയുള്ള തീരുമാനമാണ്. ഇന്ത്യൻ റെയിൽവേയുടെ ഭൂരിഭാഗം പാതകളും എംബാങ്ക്മെന്റിലൂടെയാണ് കടന്നുപോകുന്നത്. 80 വർഷത്തിലധികമായി കേരളത്തിലൂടെ റെയിൽപ്പാത കടന്നുപോകുന്നുവെന്നും ഇന്ത്യയിലൊരിടത്തും റെയിൽവേ ലൈൻ കാരണം വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നും വിജയകുമാരൻ പറഞ്ഞു.
സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിട്ടു സ്ഥലം അടയാളപ്പെടുത്തി സർവേ നടത്തിയത്. പിന്നീട് ജിയോ ടാഗിംഗ് സംവിധാനത്തിലേക്കു മാറി. പദ്ധതിക്കു വേണ്ടി ടോപ്പോഗ്രാഫിക്കൽ സർവേ നടത്തിയത് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും നൂതന സംവിധാനമായ 'ലിഡാർ' ഉപയോഗിച്ചാണ്.വളരെ കൃത്യമായ ഫലമാണ് ഇതുവഴി ലഭിക്കുന്നത്. ആളുകൾക്ക് ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഏരിയൽ സർവ വഴി ഉണ്ടാവില്ലെന്നും കെ-റെയിൽ എക്സിക്യൂട്ടിവ് ഡയറക്ടർ പി.ജയകുമാർ പറഞ്ഞു.
സിൽവർലൈനിന് ചെലവിട്ട പണം തിരിച്ചു പിടിക്കണം: വി.ഡി. സതീശൻ
സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ചെലവിട്ട പണം ഉത്തരവാദപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ പ്രഖ്യാപനം നടത്തി ജനങ്ങളെ തല്ലിച്ചതച്ചു.
മുഖ്യമന്ത്രി രണ്ട് പരിപാടിയിൽ പങ്കെടുത്തപ്പോൾ 10 പേരാണ് കരുതൽ തടങ്കലിലായത്. കേരളം വെള്ളരിക്കാപ്പട്ടണമാണോ? അസാധാരണമായ സാഹചര്യത്തിലേ കരുതൽ തടങ്കൽ പാടുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. പ്രധാനമന്ത്രി വരുമ്പോൾ പോലും ആളുകളെ തടങ്കലിലാക്കുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞാണോ ഒരു മന്ത്രി മാദ്ധ്യമസ്ഥാപനം അടച്ചുപൂട്ടാനാവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചത്? മുഖ്യമന്ത്രി അറിയാതെയാണെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കണം.
പുറത്തുവന്ന കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമായതോടെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് വിശ്വാസ്യത കൈവന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയ്യാറാകണം. ബി.ജെ.പി - സി.പി.എം നേതൃത്വങ്ങൾ ധാരണയിലായതിനാൽ തുടരന്വേഷണം നടക്കുന്നില്ല. അന്വേഷണമാവശ്യപ്പെട്ട് യു.ഡി.എഫ് നിയമവഴി തേടും.
യു.ഡി.എഫിന്റെ ജനകീയാടിത്തറ വിപുലമാക്കുമെന്നത് ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് മുന്നോട്ടുവച്ച നിർദ്ദേശമാണ്. ഇടതുമുഖം നഷ്ടമായ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ എൽ.ഡി.എഫ് ഘടകകക്ഷികൾക്കിടയിൽ അസംതൃപ്തിയുണ്ടെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ വിലയിരുത്തലാണ്. യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള ഏത് നിർദ്ദേശവും ഘടകകക്ഷികൾക്ക് മുന്നോട്ടുവയ്ക്കാമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |