തിരുവനന്തപുരം: സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിനെ സഭയിൽ അനുമോദിച്ച് സംസാരിക്കവെ, സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പരാമർശം വേദനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളിൽ നിന്നും അത്തരമൊരു പ്രസ്താവനയുണ്ടായിട്ടില്ലെന്ന് സതീശൻ വിമർശിച്ചു.
എന്നാൽ തന്റെ പ്രതികരണത്തെപ്പറ്റിയുള്ള മാദ്ധ്യമവാർത്തകളിൽ പ്രതിപക്ഷനേതാവിനുണ്ടായ ആശങ്ക മറ്റ് പലർക്കുമുണ്ടായിട്ടുണ്ടെന്നും യഥാർത്ഥത്തിൽ താൻ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയുമെന്നല്ലെന്നും മറുപടി പ്രസംഗത്തിൽ സ്പീക്കർ എം.ബി. രാജേഷ് വിശദീകരിച്ചു.
സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും തങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നും അത് സംഘർഷങ്ങളുണ്ടാക്കുമെന്നും സതീശൻ വ്യക്തമാക്കി. നിയമസഭയിൽ വരുമ്പോൾ അതൊളിച്ചുവയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. അത് സഭാപ്രവർത്തനത്തിൽ പ്രകടമാകും. അതെല്ലാം ഒഴിവാക്കണമെന്നും സതീശൻ അഭ്യർത്ഥിച്ചു.
കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കർ പ്രവർത്തിക്കില്ലെന്ന് എം.ബി. രാജേഷ് വ്യക്തമാക്കി. എന്നാൽ, സഭയ്ക്ക് പുറത്തെ പൊതുവായ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക വിഷയങ്ങളിലാവും അഭിപ്രായം പറയുക. ഈ ഉത്തരവാദിത്വത്തിന്റെ അന്തസ്സും ഇത് നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യവും പാലിച്ചുമാത്രമായിരിക്കും അത്തരം അഭിപ്രായപ്രകടനങ്ങളുണ്ടാവുകയെന്നും അദ്ദേഹം ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡെസ്കിലടിച്ച് സ‌്പീക്കറുടെ മറുപടി സ്വാഗതം ചെയ്തു.
സഭയുടെ സമയം പാഴാക്കാതിരിക്കണം
സ്പീക്കർ എന്ന നിലയിൽ സഭയുടെ സമയം കരുതലോടെയും കാര്യക്ഷമമായും വിനിയോഗിക്കാനും പാഴാക്കാതിരിക്കാനുമുള്ള നിഷ്കർഷയുണ്ടാകുമെന്ന് രാജേഷ് വ്യക്തമാക്കി. സഭ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ, നടപടിക്രമങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലുമൊരു ചട്ടം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള ഏത് നിർദ്ദേശത്തെയും തുറന്ന മനസോടെ സമീപിക്കും. ഏത് ചട്ടവും കൂടുതൽ മെച്ചപ്പെടുത്താനും ഭേദഗതി ചെയ്യാനും സഭയ്ക്കധികാരമുണ്ട്.ചട്ടങ്ങളും നടപടിക്രമങ്ങളുമെല്ലാം സഭയുടെ സുഗമമായ നടത്തിപ്പിനാണെന്നും സ്പീക്കർ പറഞ്ഞു.
എ.കെ.ജിയെ ഉദ്ധരിച്ച്...
തൃത്താല മണ്ഡലത്തിൽ എതിരാളിയായിരുന്ന വി.ടി. ബൽറാമിന്റെ എ.കെ.ജിക്കെതിരായ അധിക്ഷേപം പ്രചരണായുധമാക്കിയിരുന്ന സ്പീക്കർ എം.ബി. രാജേഷ് സഭയിലെ കന്നിപ്രസംഗത്തിൽ എ.കെ.ജിയെ ഉദ്ധരിക്കാൻ മറന്നില്ല. "എന്റെ ഇംഗ്ലീഷ് മുറിഞ്ഞതായിരിക്കാം, പക്ഷേ ഞാൻ പ്രതിനിധാനം ചെയ്യുന്ന കാരണങ്ങൾ ഒരിക്കലും അങ്ങനെയാവില്ല" എന്ന് പാർലമെന്റിൽ പറഞ്ഞ മഹാനായ എ.കെ.ജിയും ആ വാക്കുകൾക്ക് ആദരവോടെ കാതോർത്ത ജവഹർലാൽ നെഹ്റുവും ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകകളാണെന്ന് രാജേഷ് പറഞ്ഞു. ആ മാതൃകകളാണ് നമുക്ക് വഴി കാണിക്കുന്നത്. സുദീർഘവും അനുസ്യൂതവുമായ പോരാട്ടങ്ങളിലൂടെ നാം രൂപപ്പെടുത്തിയ ഭരണഘടനയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും സത്തയും ഉന്നത മൂല്യങ്ങളും മുറുകെപ്പിടിച്ചായിരിക്കും താൻ പ്രവർത്തിക്കുക. മതത്തെ രാഷ്ട്രത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന മതരാഷ്ട്ര വീക്ഷണം ഇന്ത്യയുടെ ഭാവിക്കുനേരെ ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ഡോ.അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പങ്കുവച്ച ആശങ്കകളുദ്ധരിച്ച സ്പീക്കർ, ബർട്രന്റ് റസ്സൽ, മഹാകവി അക്കിത്തം എന്നിവരെയും പ്രസംഗത്തിൽ അനുസ്മരിച്ചു.
സഭയ്ക്കകത്തും പുറത്തും തുറന്ന സമീപനം: സ്പീക്കർ
സഭയ്ക്കകത്തും പുറത്തും തന്റേത് തുറന്ന സമീപനമായിരിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ കാര്യപരിപാടിക്കൊപ്പം പ്രതിപക്ഷത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞുള്ള ഇടപെടലുകളുണ്ടാകും. പാർലമെന്റിൽ പത്ത് വർഷം പ്രതിപക്ഷ അംഗമായി പ്രവർത്തിച്ചതിൽ നിന്നുള്ള അനുഭവങ്ങൾ ഇതിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ അംഗങ്ങൾക്കും തുല്യ പ്രാധാന്യം ഉറപ്പാക്കും. ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നീതിപൂർവ്വം നിറവേറ്റും. കടലാസ് രഹിത നിയമസഭ, സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ തുടങ്ങിയ നൂതന ആശയങ്ങളുടെ നടപ്പാക്കൽ കൂടുതൽ വേഗത്തിലാക്കും. സഭാ ടി.വിയിലൂടെ നിയമസഭാ നടപടികളുടെ പൂർണ്ണസമയ തത്സമയ സംപ്രേഷണമെന്നതിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ട്. സഭാസമിതികളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനാവശ്യമായ പ്രവർത്തനങ്ങൾ തുടരും.ലക്ഷദ്വീപിലെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |