മടിക്കൈ (കാസർകോട്): കഴിഞ്ഞ രണ്ടുവർഷം ചൈന നേടിയ നേട്ടങ്ങൾ ആർക്കും വിസ്മരിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എസ്.ആർ.പിയുടെ ചൈനയുടെ പ്രകീർത്തനം തുടർന്നത്. തന്നെ വിമർശിക്കുന്നവർക്ക് ചൈനയിലെ വസ്തുതകൾ നിഷേധിക്കാനാകില്ല.
ചൈനയെ പ്രകീർത്തിക്കാനല്ല, വസ്തുതകൾ പഠിക്കാനും പ്രാവർത്തികമാക്കാനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2006 മുതൽ ചൈന മുപ്പത് ശതമാനം സാമ്പത്തിക വളർച്ച നേടിയെന്നാണ് ലോകബാങ്കിന്റെ കണക്ക്. ലോകത്തെ ദരിദ്രരിൽ അറുപത് ശതമാനവും ഇന്ത്യയിൽ ആണെന്ന വസ്തുത വിമർശകർ മറക്കരുത്. 115 രാജ്യങ്ങൾക്ക് ചൈന കൊവിഡ് വാക്സിനെത്തിച്ചു.
അതേസമയം ചൈനയുടെ കോട്ടങ്ങളും പഠിക്കുന്നുണ്ട്. എന്നാൽ ചൈനയിലെ മുന്നേറ്റങ്ങളൊന്നും കേരളത്തിന്റെ വികസനത്തിന് മാതൃകയാക്കാനാകില്ല. 84 വർഷം കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ കേരള മാതൃകസൃഷ്ടിക്കണം. ലോകസ്ഥിതി പഠിക്കാനുള്ള തന്റെ ശ്രമത്തെ മാദ്ധ്യമങ്ങളും വിമർശകരും വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചു.
കോൺഗ്രസും ബി.ജെ.പിയും ആഭ്യന്തര ജനാധിപത്യമില്ലാത്ത പാർട്ടികളാണ്. ബി.ജെ.പിയിലെ നയങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസും കോൺഗ്രസിന്റെ നയങ്ങൾ തീരുമാനിക്കുന്നത് അമ്മയും രണ്ടു മക്കളും കിച്ചൻ ക്യാബിനറ്റുമാണ്. കോൺഗ്രസിന് ബി.ജെ.പിക്ക് ബദലാകാൻ കഴിയില്ലെന്നും ചെറുപാർട്ടികളുടെ ഐക്യം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ സങ്കുചിത ദേശീയവാദത്തിന് കോൺഗ്രസ് ലഹരി പകരുന്നു : കോടിയേരി
തിരുവനന്തപുരം: അയൽരാജ്യങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച് അങ്കം വെട്ടണമെന്ന പ്രാകൃത ചിന്തയിലാണ് കോൺഗ്രസെന്നും ഇത് മോദി ഭരണത്തിന്റെ സങ്കുചിത ദേശീയവാദത്തിന് ലഹരി പകരുന്നതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ചൈനയെ പ്രകീർത്തിച്ചും കോൺഗ്രസ്, ബി.ജെ.പി സമീപനങ്ങളെ വിമർശിച്ചും കോടിയേരി നിലപാട് വ്യക്തമാക്കിയത്.
ചൈന പട്ടിണി തുടച്ചുമാറ്റിയതും സമ്പന്നരാജ്യമായതും അത്ഭുതകരമായ സാമ്പത്തിക വളർച്ച നേടിയതും ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ മുന്നിലായതും ചൂണ്ടിക്കാട്ടുന്നത് മോദി ഭരണത്തിനും സംഘപരിവാറിനും ഇഷ്ടപ്പെടില്ല. അതുകൊണ്ടാണ് ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ തന്ത്രത്തിൽ പങ്കാളിയാകുന്നത്. ഇത് ഇന്ത്യൻ ജനതയുടെ താത്പര്യത്തിനെതിരാണ്. ഈ നയത്തിന്റെ പെട്ടിപ്പാട്ടുകാരായി കോൺഗ്രസ് നേതാക്കൾ. മോദി ഭരണത്തിനൊപ്പം നിന്ന് യാങ്കിക്കൂറും ചൈനാവിരോധവും തുടരുകയാണ് കോൺഗ്രസ്. കമ്മ്യൂണിസ്റ്റ് വിരോധവും അമേരിക്കൻ പ്രിയവുമാണ് ചൈനാ വിരുദ്ധതയ്ക്ക് പ്രേരണ. പാകിസ്ഥാൻ വിരുദ്ധത ഇന്ത്യയിൽ മുസ്ലിംവിരുദ്ധ വികാരം സൃഷ്ടിക്കാനാണ്. അതിലൂടെ ഹിന്ദുവോട്ട് നേടുക അല്ലെങ്കിൽ നഷ്ടപ്പെടാതിരിക്കുകയാണ് ലക്ഷ്യം. ലോകമേ തറവാട് എന്നായിരുന്നു ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിന്താഗതി. വിഭജനക്കരാർ പ്രകാരമുള്ള പണം പാകിസ്ഥാന് ഇന്ത്യ നൽകണമെന്നാവശ്യപ്പെട്ടതിനും പാകിസ്ഥാൻ ജനതയെ സഹോദരങ്ങളായി കാണണമെന്ന നിലപാടെടുത്തതിനുമാണ് ഗാന്ധിജിയെ ആർ.എസ്.എസ് വിഷം കയറിയ ഗോഡ്സെ വെടിവച്ചുകൊന്നത്. ആ ഗോഡ്സെ സംഘത്തിന്റെ ആശയത്തിലും നിലപാടിലുമാണ് രാഹുൽ ഗാന്ധിയും കൂട്ടരുമെന്നതാണ് ഇന്നത്തെ വൈകൃതം.
നയതന്ത്രതലത്തിൽ ചൈനയെ ശത്രുരാജ്യമായി മോദി സർക്കാർ പോലും പ്രഖ്യാപിച്ചിട്ടില്ല. വ്യാപാര, വ്യവസായ, സാമ്പത്തിക ഇടപാടുകൾ ഇരുരാജ്യങ്ങളും നടത്തുന്നുണ്ട്. അതിർത്തി തർക്കത്തിലാകട്ടെ കൂടിയാലോചനകളും നീക്കുപോക്കുകളുമുണ്ട്. ചില മേഖലകളിൽ തർക്കം തീരുന്നുമില്ല. ഇതൊന്നും കാണാതെ, ചൈനയെപ്പറ്റി പറഞ്ഞാൽ രാജ്യദ്രോഹമാകുമെന്ന സങ്കല്പം മൂഢതയാണ്.
സോഷ്യലിസ്റ്റ് ആഭിമുഖ്യമുണ്ടെങ്കിലും സി.പി.എം ഏതെങ്കിലും സോഷ്യലിസ്റ്റ് രാജ്യത്തെ അന്ധമായി പിന്താങ്ങുന്നില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചൈനയും സോവിയറ്റ് യൂണിയനും അനുകൂലിച്ചപ്പോൾ അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന നയമാണ് സി.പി.എം സ്വീകരിച്ചത്. എല്ലാ വിഷയങ്ങളിലും സ്വതന്ത്രനയമുള്ള സി.പി.എം ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ വാലല്ല. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വാലിൽത്തൂങ്ങികളാണ് ബി.ജെ.പിയും കോൺഗ്രസുമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |