തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജാമ്യഹർജി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. എന്നാൽ സിവിൽ ഏവിയേഷൻ നിയമങ്ങളുടെ സുരക്ഷിതത്വം തടസപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ നിയമപരമായ അവകാശമില്ലെന്ന് വ്യക്തമാക്കിയ മജിസ്‌ട്രേറ്റ് ലിനി തോമസ് കൂറാക്കരെ കേസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി.
കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് ജില്ലാ കോടതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സീനിയർ എ.പി.പി കല്ലംപള്ളി മനുവാണ് ഹർജി നൽകിയത്. കേസ് മാറ്റുന്നതിനെ പ്രതിഭാഗം ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളുടെ പ്രവർത്തിയാണ് നാട്ടിൽ കലാപം ഉണ്ടാക്കാൻ കാരണമായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ പ്രതികൾ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് ബോദ്ധ്യമായത് കൊണ്ടാണ് പൊലീസ് പുതിയ തന്ത്രവുമായി എത്തിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിമാനത്തിൽ അക്രമം കാണിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ കേസിൽ പ്രതിയാക്കാത്തതിലെ പോരായ്‌മയും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഷാജ് കിരണിന്റെ മൊഴിയെടുത്തു
സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ അവരുടെ മുൻ സുഹൃത്ത് ഷാജ് കിരൺ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ആലുവ പൊലീസ് ക്ലബ്ബിലായിരുന്നു മൊഴിയെടുപ്പ്. നടപടി രാത്രി വൈകിയും തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഷാജ് അന്വേഷണസംഘത്തിനു മുന്നിൽ ആവർത്തിച്ചതായാണ് വിവരം. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും തന്നെ ഇതിൽ അകപ്പെടുത്തിയിരിക്കുകയാണെന്നും ഷാജ് പറഞ്ഞു.
ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും പ്രതികളല്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷാജ് മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം.
ഷാജ് കിരണിന്റെ ഫോൺ സംഭാഷണം സ്വപ്ന പുറത്തുവിട്ടതിനു പിന്നാലെ ഷാജ് കിരണും ഇബ്രായിയും തമിഴ്നാട്ടിലേക്ക് പോയി. ഫോണിൽ സ്വപ്നക്കെതിരായ വീഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാൽ അവ വീണ്ടെടുക്കാനാണ് തമിഴ്നാട്ടിൽ പോയതെന്നുമായിരുന്നു ഇവരുടെ വിശദീകരണം. ഫോണിലെ വിവരങ്ങൾ പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നാണ് ഷാജ് കിരൺ ഇപ്പോൾ പറയുന്നത്. ഫോണിലെ വിവരങ്ങൾ നശിപ്പിക്കാനാണ് ഇവർ തമിഴ്നാട്ടിൽ പോയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |