ന്യൂഡൽഹി: ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുതെന്നും ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്നും ചീഫ് സെക്രട്ടറിയും പൊതുഭരണ-ധനകാര്യ സെക്രട്ടറിമാരും സംയുക്തമായി സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കുന്നു.
പണിമുടക്കിൽ പങ്കെടുത്തവർക്ക് മുമ്പും ശമ്പളത്തോടെ അവധി അനുവദിച്ചിട്ടുണ്ട്. ഓഫീസിൽ ഹാജരാകാത്ത എല്ലാവരും പണിമുടക്കിനോട് യോജിപ്പുള്ളവരായിരുന്നില്ല. വാഹന സൗകര്യവും മറ്റും ഇല്ലാത്തതിനാൽ ചിലർക്ക് ഓഫീസിൽ ഹാജരാകാനായില്ല. കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കുന്നവർക്ക് മാത്രമാണ് അവധി അനുവദിക്കുന്നത്. ശമ്പളത്തോടെ അവധി അനുവദിക്കുന്നത് സർക്കാരിന് അധിക ബാദ്ധ്യത ഉണ്ടാക്കുന്നില്ലെന്നും സ്റ്റാൻഡിംഗ് കൗൺസിൽ സി. കെ. ശശി ഫയൽ ചെയ്ത അപ്പീലിൽ പറയുന്നു.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് എതിരെ 2019 ജനുവരി 8, 9 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ജനുവരി 31 നാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളത്തിന് അർഹതയില്ലെന്ന് കാണിച്ച് പൊലീസ് ഫിംഗർപ്രിന്റ് ബ്യൂറോ റിട്ട. ഡയറക്ടർ ജി. ബാലഗോപാലനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് നിരീക്ഷിച്ച കോടതി അത് റദ്ദാക്കുകയും രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്ന നിർദ്ദേശവും നൽകി.
പണിമുടക്കിൽ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |