നെന്മാറ: ഭിക്ഷാടന മാഫിയയുടെ കൈയിൽ നിന്നു താൻ രക്ഷിച്ച പെൺകുട്ടിയെ കാണാൻ രണ്ടുപതിറ്റാണ്ടിനു ശേഷം സുരേഷ് ഗോപി എം.പി എത്തി. പ്രസവിച്ചയുടൻ അമ്മ തെരുവിൽ ഉപേക്ഷിക്കുകയും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനിൽ എത്തുകയും ചെയ്ത ശ്രീദേവിയെത്തേടിയാണ് സുരേഷ് ഗോപി വീട്ടിലെത്തിയത്.
വർഷങ്ങൾക്കു മുൻപ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയുടെ കഥ സുരേഷ് ഗോപി അറിയുന്നത്. ആ കുഞ്ഞിന് അദ്ദേഹം തണലായി. ഇന്നവൾ നാലരവയസുകാരി ശിവാനിയുടെ അമ്മയാണ്. കാവശ്ശേരിയിൽ ഫാൻസി സ്റ്റോർ നടത്തുന്ന സതീഷ് ആണ് ഭർത്താവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷ പരിപാടികൾക്കായി സുരേഷ് ഗോപി പാലക്കാട് എത്തിയപ്പോഴാണ് ശ്രീദേവി കാവശ്ശേരിയിലുണ്ടെന്നറിഞ്ഞത്. വികാര നിർഭരമായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച. തനിക്ക് വീടില്ലെന്ന വേദന ശ്രീദേവി സുരേഷ് ഗോപിയോടുപറഞ്ഞു. പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുമെന്ന ഉറപ്പു നൽകിയാണ് എം.പി മടങ്ങിയത്.
ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.എസ്. ദാസ്, മണ്ഡലം പ്രസിഡന്റ് കെ. സദാനന്ദൻ, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ പി. വേണുഗോപാലൻ, കെ.എം. ഹരിദാസ്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ജനറൽ സെകട്ടറി കെ.ടി. വിജയകൃഷ്ണൻ, സെക്രട്ടറി പി.വി. രാമചന്ദ്രൻ, മഹിള മോർച്ച ജില്ലാ സെക്രട്ടറി കോമളം തുടങ്ങിയവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |