SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.39 PM IST

സ്വപ്നയ്ക്ക് ശമ്പളമായി കൊടുത്ത 16 ലക്ഷം ശിവശങ്കറടക്കം 3 പേരിൽ നിന്ന് ഈടാക്കും

swapna

തിരുവനന്തപുരം: യോഗ്യതയില്ലാതെയും അനധികൃതമായും സർക്കാർ സർവീസിൽ നിയമനം ലഭിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കൈപ്പറ്റിയ മുഴുവൻ ശമ്പളവും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഗവ. ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിൽ നിന്നും മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കിയേക്കും. കെ.എസ്.ഐ.ടി.എൽ എം.ഡി ജയശങ്കർപ്രസാദ്, സ്‌പെയ്സ് പാർക്ക് സ്പെഷ്യൽ ഒാഫീസർ സന്തോഷ് കുറുപ്പ് എന്നിവരാണ് മറ്റു രണ്ടുപേർ. സ്വകാര്യ ഏജൻസി വഴി ഇവർ ഗൂഢാലോചന നടത്തി നിയമനം നൽകിയെന്നാണ് കണ്ടെത്തൽ.

സർക്കാർ നിയോഗിച്ച ധനകാര്യ പരിശോധനാവിഭാഗം തുക തിരിച്ചു പിടിക്കാൻ ശുപാർശ നൽകിയിരുന്നു. യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നസുരേഷിനെ 2019 ആഗസ്റ്റിലാണ് സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള സ്‌പെയ്സ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിക്കുന്നത്.

സ്‌പെയ്സ് പാർക്കിൽ 21തസ്തികകളാണ് സർക്കാർ അനുവദിച്ചത്. എന്നാൽ 62 പേരെ നിയമിച്ചു. സ്വപ്ന ഒഴികെയുള്ളവർ ഇപ്പോഴും സർവീസിലുണ്ട്. ഇവരിൽ 34 പേർ മാത്രമാണ് മതിയായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുള്ളത്. ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നിന്നോ, പരസ്യം നൽകി നിയമനാധികാരമുള്ള സ്ഥാപനങ്ങൾ മുഖേനയോ അപേക്ഷ ക്ഷണിച്ച് നിയമനം നടത്തേണ്ടതായിരുന്നു.

സർക്കാർ നൽകിയ കരാർ പ്രകാരം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനമാണ് തോന്നുംപടി നിയമനങ്ങൾ നടത്തിയത്.

ഈ സ്ഥാപനത്തിൽ നിന്നാണ് നഷ്ടം ഇൗ‌ടാക്കേണ്ടതെന്ന് വ്യക്തമാക്കിയ ധനകാര്യ വിഭാഗം, അത് സാധ്യമല്ലെങ്കിൽ, ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അതു പ്രകാരമാണ് പുതിയ നടപടി.

 ഗൂഢാലോചനയിൽ പങ്കുണ്ട്

സ്വപ്നയുടെ നിയമനത്തിന് ശിവശങ്കർ ഗൂഢാലോചന നടത്തിയെന്ന് 2020ൽ അന്വേഷണം നടത്തിയ അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് എന്നിവരുടെ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. യു.എ.ഇ കോൺസുൽ ജനറൽ ഒാഫീസിലെ ജീവനക്കാരിയായിരിക്കെ ശിവശങ്കർ പറഞ്ഞിട്ടാണെന്ന് അവകാശപ്പെട്ട് സ്വപ്ന സുരേഷ് സ്പെയ്സ് പാർക്കിലെത്തി എം.ഡി. ജയശങ്കർ പ്രസാദിനെയും സ്പെഷ്യൽ ഒാഫീസർ സന്തോഷിനെയും കാണുകയായിരുന്നു. ഇവർ അന്വേഷിച്ചപ്പോൾ, സ്വപ്നയെ താൻ അയച്ചതാണെന്ന് ശിവശങ്കർ അറിയിച്ചു.

5.38 ലക്ഷം ശിവശങ്കർ നൽകണം

 2019:സ്വപ്നയുടെ നിയമനം

 2020: പിരിച്ചുവിടൽ

 19.5 ലക്ഷം: മൊത്തം ശമ്പളം

 16.15 ലക്ഷം: നികുതി കിഴിച്ച് തിരിച്ചു പിടിക്കുന്നത്

 5.38 ലക്ഷം: ശിവശങ്കറിൽ നിന്ന് പിടിക്കുന്നത്

(മറ്റു രണ്ടു ഉദ്യോഗസ്ഥരിൽ നിന്നും ഇതേ വിഹിതം പിടിക്കും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAPNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.