കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം ഈജിപ്റ്റിലേയ്ക്ക് ഡോളറായി കടത്തിയെന്ന കേസിലെ ആറു പ്രതികൾക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. കേസിൽ ആരോപണവിധേയനായ മുൻ സ്പീക്കൽ പി. ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ മൊഴി ലഭിച്ചിരുന്നെങ്കിലും, തെളിവുകൾ കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല.
ഡോളർ കടത്തുകേസിൽ പ്രതികളായ എം. ശിവശങ്കർ, സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ, കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന ഖാലിദ്, യൂണിടാക് മാനേജിംഗ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് വിശദീകരണം തേടുന്നതിനാണിത്. 30 ദിവസത്തിനകം മറുപടി നൽകണം.
2020 നവംബർ 27 നും 28നും സ്വപ്‌ന സുരേഷ് നൽകിയ മൊഴിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആരോപണമുണ്ടെന്ന് നോട്ടീസിൽ പറയുന്നു. കോൺസൽ ജനറൽ ജമാൽ അൽസാബി, കോൺസുലേറ്റ് നയതന്ത്ര ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ദൗക്കി എന്നിവർ മുഖേന മുഖ്യമന്ത്രിയും ശ്രീരാമകൃഷ്ണനും ഡോളർ കടത്തിയെന്നായിരുന്നു മൊഴി. ഡോളർ അടങ്ങിയ ബാഗ് പി. ശ്രീരാമകൃഷ്ണൻ സരിത്തിന് കൈമാറിയെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുകയും ബന്ധപ്പെട്ടവരെ ചൊദ്യം ചെയ്യുകയും ചെയ്തെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചില്ല. വർഷങ്ങൾ മുമ്പ് നടന്നതിനാലും കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കഴിയാത്തനിനാലും തെളിവ് ലഭിച്ചില്ലെന്ന് കസ്റ്റംസ് നോട്ടീസിൽ പറയുന്നു. അന്വേഷണം തുടരുകയുമാണ്.
യു.എ.ഇ റെഡ് ക്രെസന്റ് ധനസഹായത്തോടെ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതികളിലെ നിർമാണ കരാറുകൾക്ക് യൂണിടാക് നൽകിയ കോഴപ്പണമായ 1.90 ലക്ഷം ഡോളർ കോൺസുലേറ്റ് മുൻ ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി മസ്‌കറ്റ് വഴി ഈജിപ്റ്റിലേയ്ക്ക് കടത്തിയെന്നാണ് കേസ്.
2017 ൽ മുഖ്യമന്ത്രി നടത്തിയ യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായും ഡോളർ കടത്തിയെന്ന് സ്വപ്‌നയും സരിത്തും കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കസ്റ്റംസ് നിയമം 108 പ്രകാരവും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരായി സെക്ഷൻ 164 പ്രകാരവുമാണ് സ്വപ്‌ന മൊഴി നൽകിയത്. സരിത്തിൽ നിന്നും മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |