കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ നിയമനടപടികൾ ബംഗളൂരിവിലേക്ക് മാറ്റുന്നതോടെ കേസിൽ തുടരന്വേഷണത്തിന് പുതിയ സംഘമെത്തുമെന്ന് സൂചന. കേസിലെ നിയമ നടപടികൾ ബംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിനൊപ്പം കേസിൽ തുടരന്വേഷണം ഊർജ്ജിതമാക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി പുറത്തു നിന്നുള്ള ഒരു ടീമിനെ നിയോഗിക്കാനിടയുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു. ബംഗളൂരുവിലേക്ക് കേസ് മാറ്റുന്നതിനു സുപ്രീം കോടതി അനുമതി നൽകിയാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള കുറ്റപത്രങ്ങളും കേസിന്റെ അനുബന്ധ രേഖകളും അവിടത്തെ കോടതിയിലേക്ക് മാറ്റും. കേസ് മാറ്റിയാൽ പ്രതികൾക്ക് ബംഗളൂരു കോടതി സമൻസ് നൽകും. തുടർന്ന് കോടതി ആവശ്യപ്പെടുന്ന പക്ഷം പ്രതികൾ ജാമ്യം പുതുക്കണം.
'ഒരു സംസ്ഥാനത്ത് നീതിയുക്തമായ വിചാരണ സാദ്ധ്യമല്ലെന്നു കണ്ടാൽ അന്വേഷണ ഏജൻസിക്ക് മറ്റൊരു സംസ്ഥാനത്തെ കോടതിയിലേക്ക് കേസ് മാറ്റാൻ ആവശ്യപ്പെടാം. കേസിൽ വസ്തുതകളുണ്ടെന്ന് കണ്ടാൽ കോടതി മാറ്റത്തിന് സുപ്രീംകോടതിക്ക് അനുമതി നൽകാനാവും".
- ടി. അസഫ് അലി, പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറൽ
ഇ.ഡിയിൽ വിശ്വാസം, പുതിയ നീക്കത്തിൽ പ്രതീക്ഷ: സ്വപ്ന
നയന്ത്രചാനൽ സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കത്തിൽ പ്രതീക്ഷയുണ്ടെന്ന് പ്രതി സ്വപ്ന സുരേഷ്. കേരളത്തിൽ അന്വേഷണം നടന്നാൽ സത്യം തെളിയില്ലെന്ന വിഷമത്തിലായിരുന്നു. ഇ.ഡിയിൽ വിശ്വാസമുണ്ടെന്നും അവർ ശരിയായ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സ്വപ്ന കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സത്യം ഒരിക്കൽ പുറത്തുവരും. ഇ.ഡിക്കെതിരെ ജുഡിഷ്യൽ അന്വേഷണം വരെ പ്രഖ്യാപിച്ചു. കേസ് വന്നപ്പോൾ മുതൽ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. താൻ മുഖ്യമന്ത്രിക്കും വീണാ വിജയനും എതിരെ നൽകിയ മൊഴിയുടെ തെളിവുകൾ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതോടെ ഇവിടത്തെ നിയന്ത്രണത്തിൽ മാറുമെന്ന് ഉറപ്പാണ്. സത്യം പുറത്തുവന്നാൽ കേരളത്തെ മൊത്തത്തിൽ ബാധിക്കുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |