തൃശൂർ : മാസ്റ്റർ പ്ലാനിനെച്ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ - ഭരണപക്ഷ ഉന്തും തള്ളും കൈയാങ്കളിയും. പ്രതിപക്ഷം തന്നെ ആക്രമിച്ചെന്ന് മേയർ. ഇന്നലെ രാവിലെ കൗൺസിൽ ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കകമായിരുന്നു സംഭവം.
കോൺഗ്രസ് വിമതന്റെ മാത്രം ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ച കോർപറേഷനിൽ കോൺഗ്രസും ബി.ജെ.പിയും മാസ്റ്റർ പ്ളാനിനെതിരെ പ്രതിഷേധത്തിലാണ്. യോഗം തുടങ്ങിയ ഉടൻ, കൗൺസിൽ അംഗീകരിച്ച മാസ്റ്റർപ്ലാൻ റദ്ദാക്കാനാകില്ലെന്നും കൗൺസിൽ പിരിച്ചുവിട്ടതായും മേയർ എം.കെ.വർഗീസ് പറഞ്ഞു. തുടർന്ന്, 2012 ൽ കോൺഗ്രസ് ഭരണ സമിതിയുടെ കാലത്തെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട മിനിറ്റ്‌സ് വായിച്ചു. പ്രകോപിതരായ കോൺഗ്രസിന്റെ 24 ഉം ബി.ജെ.പിയുടെ ആറും കൗൺസിലർമാർ മേയറെ വളഞ്ഞു. പ്രതിരോധവുമായി ഭരണപക്ഷവുമെത്തിയതോടെ സംഘർഷമായി. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ മേയറുടെ കസേര കോൺഗ്രസ് അംഗങ്ങൾ മാറ്റി. പുറത്തേക്ക് പോകാൻ തുനിഞ്ഞ മേയറെ തടഞ്ഞു.
ഭരണപക്ഷം മേയർക്ക് സംരക്ഷണത്തിനെത്തിയതോടെ ഉന്തും തള്ളുമായി. ബഹളത്തിനും സംഘർഷാവസ്ഥയ്ക്കുമിടയിൽ മേയർ പുറത്തുചാടി ഓഫീസിലേക്ക് ഓടിക്കയറി. കോൺഗ്രസ് അംഗങ്ങൾ കൗൺസിൽ ഹാളിൽ രാപ്പകൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ മുദ്രാവാക്യം വിളി തുടങ്ങി. ബി.ജെ.പി കൗൺസിലർമാരും ഓഫീസിന് മുന്നിൽ കിടന്ന് രാപ്പകൽ സമരമാരംഭിച്ചു. പിന്നീട് പൊലീസെത്തി വഴിയൊരുക്കി മേയറെ പുറത്തിറക്കി.
55 അംഗ കൗൺസിലിൽ 25 അംഗങ്ങളാണ് എൽ.ഡി.എഫിന്. മാസ്റ്റർ പ്ളാനിൽ വോട്ടെടുപ്പുണ്ടായാൽ തിരിച്ചടിയാവുമെന്ന ഭയത്തിലാണ് ഭരണസമിതി.
തൃശൂരിന്റെ ഭാവിയോടുള്ള ചതിയാണിത്. മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കൾ അവരാണ്. പോരായ്മകളും പരാതികളും ചർച്ച ചെയ്താണ് പരിഹരിക്കേണ്ടത്.
-എം.കെ.വർഗീസ്,
മേയർ
മാസ്റ്റർ പ്ലാനിന്റെ മറവിൽ നടന്ന കോടികളുടെ അഴിമതി വിജിലൻസ് അന്വേഷണത്തിന് വിടണം.പോരാട്ടം തുടരും.
-രാജൻ പല്ലൻ,
പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |