കൊച്ചി: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ വൈറ്റിലയിൽ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഇന്നലെ വൈകിട്ട് ആറരയോടെ കാക്കനാട്ടെ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കളെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഒന്നാം പ്രതി മുൻ മേയർ ടോണി ചമ്മണി, അഞ്ചാം പ്രതി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ആറാം പ്രതി തമ്മനം മണ്ഡലം പ്രസിഡന്റ് ജർജസ് ജേക്കബ്, ഏഴാം പ്രതി വൈറ്റില മണ്ഡലം സെക്രട്ടറി ജോസഫ് മാളിയേക്കൽ, എട്ടാം പ്രതി ഷെരീഫ് എന്നിവർക്ക് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.സ്വകാര്യ വ്യക്തികളുടെ സ്വത്ത് നശിപ്പിക്കുന്നതു തടയാനും നഷ്ടപരിഹാരം നൽകാനുമുള്ള നിയമപ്രകാരം പ്രതികൾ ഓരോരുത്തരും 37,500 രൂപ വീതമോ, ഒരുമിച്ച് 1,87,500 രൂപയോ കോടതിയിൽ കെട്ടിവയ്ക്കണം. പരാതിക്കാരനായ ജോജുവിനെ തടയുകയോ തൊഴിൽ തടസപ്പെടുത്തുകയോ ചെയ്യരുത്, ജോജുവിന്റെ സമാധാന ജീവിതവും സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുത്തരുത്, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ വ്യവസ്ഥകളുമുണ്ട്.
നവംബർ ഒന്നിന് വൈറ്റിലയിൽ നടന്ന ഉപരോധത്തിനിടെയാണ് ജോജുവിന്റെ കാർ ആക്രമിക്കപ്പെട്ടത്. . ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ട് ഹാജരാക്കി. എട്ടു പ്രതികളുള്ള കേസിൽ ജാമ്യം ലഭിച്ച പ്രതികൾ അങ്ങനെയാണ് 1.87 ലക്ഷം രൂപ കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചത്. കാറിന്റെ നിലവിലെ വിപണി വിലയനുസരിച്ചുള്ള തുക കെട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, കാർ പൂർണമായും തകർന്നതായി പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നിരസിച്ചു. ടോണി ചമ്മണിയടക്കമുള്ള പ്രതികൾ പ്രമുഖ പാർട്ടിയുടെ നേതാക്കളാണെന്നതിനാൽ ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകാനിടയില്ലെന്നും, പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ പി.ജി. ജോസഫ് നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |