തിരുവനന്തപുരം: കൊവിഡ് വ്യാപനം നല്ലപോലെ നിയന്ത്രണവിധേയമായ ശേഷം ജില്ലാ കളക്ടർമാരടക്കമുള്ള ഐ.എ.എസുകാരുടെ സ്ഥലംമാറ്റം നടപ്പാക്കിയാൽ മതിയെന്ന് മന്ത്രിസഭായോഗത്തിൽ ധാരണ. സ്ഥാനക്കയറ്റം ലഭിക്കേണ്ട രണ്ടോ മൂന്നോ കളക്ടർമാർക്ക് മറ്റ് നിയമനം നൽകേണ്ടതുണ്ട്. കളക്ടർമാരായി ഉയർത്തപ്പെടേണ്ട ജൂനിയർ ഐ.എ.എസുകാരുമുണ്ട്. എന്നാൽ, കൊവിഡ് പിടിമുറുക്കി നിൽക്കുന്നതിനാൽ കളക്ടർമാരെ പെട്ടെന്ന് മാറ്റുന്നത് പ്രായോഗികമാവില്ലെന്നാണ് വിലയിരുത്തൽ. ജില്ലകളിൽ രോഗനിയന്ത്രണ പരിപാടികളുടെ പൂർണ്ണനിയന്ത്രണം കളക്ടർമാരുടെ നേതൃത്വത്തിലാണ്. ഈ ഘട്ടത്തിൽ മാറ്റുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചേക്കാം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലെങ്കിലുമെത്തിയാലേ പൂർണ്ണ തോതിലുള്ള ഇളവുകൾ അനുവദിക്കാനാകൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ സൂചിപ്പിച്ചു. നിലവിൽ ഏഴ് ജില്ലകളിൽ കൊവിഡ് നിയന്ത്രണ വിധേയമാണ്. മറ്റിടങ്ങളിൽ പറയാറായിട്ടില്ല.
പൊലീസിലെ സ്ഥലംമാറ്റവും കൊവിഡ് ഇളവ് നൽകിയ ശേഷമേ നടപ്പാക്കാനാകൂവെന്നാണ് വിലയിരുത്തൽ. സംസ്ഥാന പൊലീസ് മേധാവി അടുത്ത വ്യാഴാഴ്ച സർവ്വീസിൽ നിന്ന് വിരമിക്കും. ഇതിന് മുമ്പ് പുതിയ ഡി.ജി.പി വരണം. യു.പി.എസ്.സി അംഗീകരിച്ച മൂന്നംഗ പാനൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറും. ഇതിൽ നിന്ന് ഒരാളെയാകും സംസ്ഥാനത്തിന് നിയമിക്കാനാവുക. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്ന കാര്യം അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |