കൽപ്പറ്റ: കോടികളുടെ മരം മുറിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുമ്പോൾ, ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് വയനാട്ടിലെ നൂറു കണക്കിന് കർഷകരും ആദിവാസികളും. തങ്ങൾക്ക് അർഹതപ്പെട്ട മരങ്ങളെങ്കിലും മുറിച്ചു വിൽക്കാൻ സർക്കാർ അനുവാദം നൽകുമെന്ന പ്രതീക്ഷയിലാണ് അവർ. പട്ടിണി മാറ്റാൻ ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം പത്ത് മരമെങ്കിലും വയ്ക്കുന്നതാണ് അവരുടെ ശീലം വയനാട്ടിലെ റവന്യൂ പട്ടയഭൂമിയിൽ അറുപതിനായിരത്തോളം ഈട്ടി മരമുണ്ടെന്നാണ് കണക്ക്. ഇതിനിടയ്ക്ക് വീണ് കിടക്കുന്ന, ഉണങ്ങിയ മരങ്ങൾ നിരവധി. അഞ്ഞൂറ് കോടിയെങ്കിലും വരും ഇതിന്റെ വില.
നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമത്തിന് 1964ൽ കൊണ്ടുവന്ന ചട്ടങ്ങൾക്കു അനുസൃതമായി മരവിലയും സ്ഥലവിലയും ഇൗടാക്കി അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങൾ. അതിലെ രാജകീയ മരങ്ങളാണ് സർക്കാർ റിസർവ് ചെയ്തത്. വയനാട്ടിലെ റവനൂ പട്ടയങ്ങളിലേറെയും അനുവദിച്ചത് 1964നും 1970നും ഇടയിലാണ്. റവന്യൂ പട്ടയഭൂമിയിലെ റിസർവ് മരങ്ങൾ മുറിക്കാൻ കൈവശക്കാരന് അനുവാദമില്ല. എന്നാൽ, ജന്മ പട്ടയഭൂമിയിലെ കർഷകർക്ക് മരങ്ങളിൽ അവകാശമെന്ന പോലെ മുറിച്ച് വിൽക്കാനുളള സ്വാതന്ത്ര്യവുമുണ്ട്.
വയനാട്ടിൽ ഇപ്പോഴുള്ള രാജകീയ മരങ്ങൾ കാൽ ലക്ഷത്തോളമാണ്. ഇവയുടെ കാവൽക്കാരാണ് റവന്യു പട്ടയഭൂമിയിലെ കർഷകരും, ആദിവാസികളും. ഇവിടെയുളള മരങ്ങൾ മുറിച്ച് വിൽക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കണ്ണിലെ കൃഷ്ണമണി പോലെ അവർ കാത്തുസൂക്ഷിച്ച രാജകീയ മരങ്ങൾ കൈയൂക്കുളളവർ കടത്തിക്കൊണ്ടു പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |