തിരുവനന്തപുരം: യോഗ്യതയും സാമൂഹികനീതിയും മാനിക്കാതെയും, ഗ്രൂപ്പ്- വ്യക്തി താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും കോൺഗ്രസ് നടത്തിയ സ്ഥാനാർത്ഥി നിർണയത്തിനെതിരെ അലയടിച്ച പിന്നാക്ക ജനവിഭാഗങ്ങളുടെ രോഷം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കോട്ടകൊത്തളങ്ങളെ കടപുഴക്കി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വെട്ടിനിരത്തലിന്റെ തനിയാവർത്തനമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലും പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്. ഈഴവ സമുദായത്തിന് നിർണായക ഭൂരിപക്ഷമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സമുദായത്തിന് കോൺഗ്രസ് ആകെ നൽകിയത് 9 സീറ്റ് മാത്രം. ഇതുൾപ്പെടെ,സ്വന്തം ശക്തികേന്ദ്രങ്ങളിൽ പലതിലും യു.ഡി.എഫ് തകർന്നടിഞ്ഞു. പ്രതിഷേധ പ്രളയത്തിനിടെ കച്ചിത്തുരുമ്പുകളിൽ പിടിച്ച് ചില യു.ഡി.എഫ് നേതാക്കൾ കരപറ്റിയതാവട്ടെ, വളരെ കഷ്ടിച്ചും. അതേസമയം എൽ.ഡി.എഫിലെ ഈഴവ സ്ഥാനാർത്ഥികൾ ഉൾപ്പെടെ വിജയം കൊയ്തത് വമ്പിച്ച ഭൂരിപക്ഷത്തിലും.
കോൺഗ്രസിന് ഷോക്ക് ട്രീറ്റ്മെന്റ്
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിന്നാക്ക സമുദായങ്ങൾക്ക് മുപ്പതിലേറെ സീറ്റ് നൽകിയ പാരമ്പര്യമാണ് കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിനു നൽകിയത് 11 സീറ്റ്. ജയം കണ്ടത് ഒരാൾ മാത്രം. യു.ഡി.എഫ് ആ തിരഞ്ഞെടുപ്പിൽ 47 സീറ്റിലൊതുങ്ങി. എന്നിട്ടും പാഠം പഠിക്കാതെ സവർണതാത്പര്യങ്ങൾ മുൻനിറുത്തി നീങ്ങിയ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ സംഘടനയിലെന്നതു പോലെ, കഴിഞ്ഞ നവംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാക്ക അവഗണന കൂടുതൽ ശക്തമാക്കി. ഈ വെട്ടിനിരത്തലിന്റെ തീവ്രത കണക്കുകൾ സഹിതം കേരള കൗമുദി പുറത്തു കൊണ്ടുവന്നിരുന്നു.
ഇതേത്തുടർന്നാണ്, ഹൈക്കമാൻഡ് മുൻകൈയെടുത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് രഹസ്യ സർവേ നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ പിന്നാക്ക സമുദായങ്ങൾക്ക് 35 സീറ്റെങ്കിലും നീക്കിവയ്ക്കണമെന്നായിരുന്നു സർവേ റിപ്പോർട്ടിലെ ശുപാർശ. പ്രബല പിന്നാക്ക വിഭാഗമായ ഈഴവ സമുദായത്തിന് കുറഞ്ഞത് 30 സീറ്റ് നൽകണമെന്നും സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങളുണ്ടാകരുതെന്നും ശുപാർശ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നിരവധി സമിതികൾക്കും രൂപം നൽകി. പക്ഷേ, കാര്യങ്ങളുടെ നിയന്ത്രണം വീണ്ടും ഗ്രൂപ്പ് മാനേജർമാരുടെ കൈകളിലെത്തിയതോടെ യോഗ്യതയും സാമൂഹികനീതിയും കാറ്റിൽപ്പറന്നു. യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന നൽകിയെന്നായിരുന്നു നേതൃത്വത്തിന്റെ മേനിപറച്ചിൽ. എന്നാൽ ആ പരിഗണന പോലും പിന്നാക്ക സമുദായങ്ങളുടെ കാര്യത്തിലുണ്ടായില്ല.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യാ പ്രാതിനിദ്ധ്യക്കണക്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കേരള കൗമുദി ഈ സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തിയത്. യാഥാർത്ഥ്യം ഉൾക്കൊണ്ട എൽ.ഡി.എഫും എൻ.ഡി.എയും ഇതു ചെവിക്കൊണ്ടപ്പോൾ പാടെ പുച്ഛിച്ചുതള്ളാനാണ് കോൺഗ്രസ് തുനിഞ്ഞത്. ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള ഈഴവ സമുദായത്തിന് എൽ.ഡി.എഫ് 28 സീറ്റും,
എൻ.ഡി.എ 44 സീറ്റും നീക്കിവച്ചു. കോൺഗ്രസ് നൽകിയത് വെറും 13 സീറ്റ്. ഹിന്ദു ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള വിശ്വകർമ്മ സമുദായത്തെ പാടെ തഴഞ്ഞു. ഇതിന്റെയെല്ലാം തിക്തഫലമാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത്.
എൽ.ഡി.എഫിൽ ഈഴവ സീറ്റ് 28; ജയം 26 പേർക്ക്
പിന്നാക്ക അവഗണനകൾക്കെതിരായ പ്രതിഷേധക്കൊടുങ്കാറ്റിൽ കോൺഗ്രസിലെയും യു.ഡി.എഫിലെയും പിന്നാക്ക സ്ഥാനാർത്ഥികൾ പോലും നിലംപൊത്തി. അതേസമയം, എൽ.ഡി.എഫിലെ ഭൂരിഭാഗം സ്ഥാനാർത്ഥികളെയും വിജയം തുണച്ചു.
തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ 13 ലും മത്സരിച്ച കോൺഗ്രസ്, ഈഴവ സമുദായത്തിനു നൽകിയത് ഒരു സീറ്റ്. നായർ സമുദായത്തിന് ഏഴു സീറ്റും. ഫലം വന്നപ്പോൾ 14ൽ 13 സീറ്റുമായി എൽ.ഡി.എഫ് നേടിയത് ചരിത്രജയം.
സംസ്ഥാനത്താകെ 28 സീറ്റാണ് ഈഴവ സമുദായത്തിന് എൽ.ഡി.എഫ് നീക്കിവച്ചത്. (സി.പി.എം-20 സി.പി.ഐ-5, എൻ.സി.പി-1, ജെ.ഡി.എസ്-1, എൽ.ജെ.ഡി-1).ഇതിൽ 26 സീറ്റിലും വിജയം കണ്ടു.
വിജയിച്ച സീറ്റുകൾ: വട്ടിയൂർക്കാവ്, കഴക്കൂട്ടം,വർക്കല,കൊല്ലം,ചടയമംഗലം,പുനലൂർ,കോന്നി, കായംകുളം,പീരുമേട്,ഏറ്റുമാനൂർ,ഉടുമ്പഞ്ചോല,വൈപ്പിൻ,ചിറ്റൂർ,കൊടുങ്ങല്ലൂർ,പുതുക്കാട്,പേരാമ്പ്ര,എലത്തൂർ,മലമ്പുഴ,നെന്മാറ,ആലത്തൂർ,പയ്യന്നൂർ,മട്ടന്നൂർ,ധർമ്മടം,കല്യാശേരി,മട്ടന്നൂർ,തൃക്കരിപ്പൂർ
യു.ഡി.എഫിൽ ഈഴവ സ്ഥാനാർത്ഥികൾ-14 കോൺഗ്രസ്-13,ആർ.എസ്.പി-1)
ജയം-1 സീറ്റ് (തൃപ്പൂണിത്തുറ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |