SignIn
Kerala Kaumudi Online
Thursday, 18 April 2024 8.26 PM IST

യു.ഡി.എഫ് കൺവീനറായി ഹസൻ തുടർന്നേക്കും

udf

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം. ഹസൻ തുടർന്നേക്കും. തെക്കൻ ജില്ലകളിൽ നിന്നുള്ള മുസ്ലിം പ്രാതിനിദ്ധ്യം ഒഴിവാക്കുന്നത് ഉചിതമാകില്ലെന്ന നിഗമനത്തിൽ തത്കാലം ഹസനെ മാറ്റേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡിൽ ധാരണയായെന്ന് സൂചന. കെ. മുരളീധരന്റെ പേരിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും അദ്ദേഹമെത്താതിരിക്കാനുള്ള ചരടുവലികൾ അവസാന നിമിഷമുണ്ടായതും വഴിത്തിരിവായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരുടെ പേരുകളും ഉയർന്നിരുന്നു.

സംസ്ഥാന നേതാക്കൾക്കിടയിൽ ചർച്ചകൾ നടന്നെങ്കിലും ഘടകകക്ഷികളുമായി ഹൈക്കമാൻഡ് ഇതുവരെയും കൂടിയാലോചനകളൊന്നും നടത്തിയിട്ടില്ല. തെക്കൻ കേരളത്തിലെ മുസ്ലിം വോട്ടർമാരെ മുന്നണിയുമായി ചേർത്തുനിറുത്താൻ ഹസൻ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായം സംസ്ഥാന നേതാക്കൾക്കിടയിലും ഹൈക്കമാൻഡിലുമുണ്ടായി. തിരഞ്ഞെടുപ്പ് തോൽവിയിൽ മുന്നണി കൺവീനർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കില്ലെന്നും നേതൃത്വം കരുതുന്നു. ബെന്നി ബെഹനാനെ നീക്കി ഹസനെ കൺവീനറായി നിയോഗിച്ചിട്ട് അധികകാലമായിട്ടില്ലെന്നതും അദ്ദേഹത്തിന് അനുകൂല ഘടകമായിട്ടുണ്ട്.

 പുനഃസംഘടനാ ചർച്ച

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന സംബന്ധിച്ച പ്രാരംഭ ചർച്ചകൾക്കായി മുതിർന്ന നേതാക്കൾ ജൂലായ് രണ്ടിന് ഇന്ദിരാഭവനിൽ വീണ്ടും യോഗം ചേരും. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന നേതാക്കളുടെ യോഗമാണ് വീണ്ടും വിളിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പുറമേ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരാണ് പങ്കെടുക്കുക.

പരിഗണിക്കേണ്ടവരുടെ യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ യോഗത്തിലുണ്ടാകും. 14 ‌ഡി.സി.സികളിലും പുതിയ അദ്ധ്യക്ഷന്മാരെത്തും. നിരവധി പേരാണ് അദ്ധ്യക്ഷപദം മോഹിച്ച് നിൽക്കുന്നത്. ഗ്രൂപ്പുകളുടെ പിൻബലം പലരും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും മെറിറ്റ് മാത്രം നോക്കി നിയമിച്ചാൽ മതിയെന്നാണ് തീരുമാനം. അഞ്ച് മുതൽ പത്ത് വരെ പേരുകൾ ഉൾപ്പെടുത്തി സാദ്ധ്യതാപാനൽ തയാറാക്കി, അതിലുൾപ്പെട്ടവരുടെ മുൻകാല സംഘടനാപ്രവർത്തനം വിലയിരുത്തി ഗ്രേഡിംഗ് നടത്താനാണ് ആലോചിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.