തിരുവനന്തപുരം: യു.ഡി.എഫിനെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പഞ്ചായത്ത് തലത്തിൽ മുന്നണി സമിതികൾ ഒക്ടോബറിനകം പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ ധാരണയായി. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി തുടർനടപടികളെടുക്കാൻ 22ന് പൂർണ്ണദിന മുന്നണി യോഗം ചേരും.
രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളെടുക്കുന്ന വേദിയായി യു.ഡി.എഫിനെ മാറ്റുമെന്ന് ചെയർമാൻ വി.ഡി. സതീശനും കൺവീനർ എം.എം. ഹസ്സനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിലായി യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ പുന:സംഘടന പൂർത്തിയാക്കും. നവംബറിൽ ജില്ലകളിൽ നേതൃസമ്മേളനങ്ങളും ജനുവരിയിൽ സംസ്ഥാന കൺവെൻഷനും ചേരും. അടുത്ത ഒരു വർഷത്തേക്കുള്ള പരിപാടികൾ കൺവെൻഷനിൽ ആസൂത്രണം ചെയ്യും.
20ന് ധർണ
ഇന്ധന വിലവർദ്ധന, പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കൽ, മുട്ടിൽ മരംമുറിക്കേസ് പ്രതികളെ രക്ഷിക്കാനുള്ള ശ്രമം, ഡോളർ കടത്ത് കേസിലെ പുതിയ മൊഴിയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ മൗനം തുടങ്ങിയ വിഷയങ്ങളുയർത്തി 20ന് നിയോജക മണ്ഡലങ്ങളിൽ ധർണ നടത്തും. കെ-റെയിലിന്റെ കാര്യത്തിൽ ഡോ.എം.കെ. മുനീർ അദ്ധ്യക്ഷനായ ഉപസമിതിയുടെ റിപ്പോർട്ട് ചർച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും. പൊലീസിനെ കയറൂരി വിട്ട സർക്കാർ, ജനങ്ങളെ ഭയപ്പെടുത്തി പെറ്റിക്കേസെടുത്ത് കോടികൾ പിരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്ത പിണറായി വിജയൻ, ഡോളർ കടത്ത് വിഷയത്തിൽ കേസെടുക്കാൻ തയാറാകാത്തത് വിചിത്രമാണ്.
നിപ പ്രതിരോധത്തിന് പൂർണ്ണ പിന്തുണ
നിപ പ്രതിരോധത്തിനുള്ള സർക്കാർ നടപടികൾക്ക് യു.ഡി.എഫിന്റെ പൂർണ്ണ പിന്തുണ ആരോഗ്യമന്ത്രിയെ ഫോണിൽ അറിയിച്ചു. കൊവിഡ് കൈകാര്യം ചെയ്തതിൽ സർക്കാരിനുണ്ടായ വീഴ്ച നിപയുടെ കാര്യത്തിലുണ്ടാകരുത്. കൊവിഡ് മൂന്നാംതരംഗത്തിന്റെ ഭീഷണിയുണ്ടായിട്ടും ആവശ്യമായ വെന്റിലേറ്റർ സൗകര്യം പോലും ഉറപ്പാക്കാനായില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |