അഗളി: അട്ടപ്പാടിയിൽ ആരോഗ്യരംഗത്ത് യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പിണറായി സർക്കാർ എടുത്തുകളഞ്ഞുവെന്നും ആരോഗ്യത്തെ അവഗണിക്കുന്ന സമീപനമാണ് എൽ.ഡി.എഫ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളിൽ പ്രതിഷേധിച്ച് അഗളിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2009ൽ യു.ഡി.എഫ് ഭരണകാലത്താണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി വികസിപ്പിച്ചത്. 50 കിടക്കകളായിരുന്നത് നൂറായി വർദ്ധിപ്പിച്ചു. ഗർഭിണികളെ പരിപാലിക്കുന്നതിനായി റീഹാബിലിറ്റേഷൻ സംവിധാനങ്ങളും ഒരുക്കി. അന്ന് ശിശുമരണനിരക്ക് ആയിരത്തിൽ ആറായിരുന്നെങ്കിൽ ഇപ്പോൾ 36 ആയെന്നും സതീശൻ പറഞ്ഞു.
അട്ടപ്പാടിയിൽ നിലവിലുള്ള 426 ഗർഭിണികളിൽ 191 പേർ ഹൈറിസ്‌കിലാണ്. ഇവരെ പരിശോധിക്കാൻ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണുള്ളത്. സ്‌കാൻ സംവിധാനങ്ങൾ വിദഗ്‌ദ്ധരില്ലാത്തതിനാൽ ഉപയോഗിക്കുന്നില്ല. റേഷൻ സംവിധാനത്തിലൂടെ അടിയന്തരമായി പ്രോട്ടീൻ ഫുഡ് നൽകാൻ നടപടിയുണ്ടാവണം. അട്ടപ്പാടിയിലേക്കുള്ള റോഡിന്റെ അവസ്ഥയും ദയനീയമാണ്. കോട്ടത്തറ വിമുക്തി കേന്ദ്രത്തിന്റെ പ്രവർത്തനം മൊബൈൽ യൂണിറ്റ് പ്രവർത്തനമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അട്ടപ്പാടിയിലെ വീട്ടിയൂർ, പാടവയൽ ഊരുകളിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും വി.ഡി. സതീശൻ സന്ദർശനം നടത്തി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, വർക്കിംഗ് ചെയർമാൻ സെബാസ്റ്റ്യൻ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, മോൻസി ജോസഫ് എം.എൽ.എ, എ.പി.അനിൽകുമാർ, സി.പി.ജോൺ, ബാബു ദിവാകരൻ, അഡ്വ. രാജൻ, അഡ്വ. ജോൺ ജോൺ, മയൂരി എന്നിവർ ഒപ്പമുണ്ടായിരുന്നു.
കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണങ്ങളിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡോ. ബി ആർ. അംബേദ്ക്കറുടെ 65-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് അംബേദ്ക്കറുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാർത്ഥ താത്പര്യത്തിനാണ് ആരോഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് അട്ടപ്പാടി നോഡൽ ഓഫീസറെ മാറ്റിനിറുത്തിയത്. യു.ഡി.എഫ് സംഘം ശിശുമരണം നടന്ന ഊരുകളിലെത്തുന്നതിന് മുമ്പ് ആരോഗ്യമന്ത്രിക്ക് സന്ദർശനം നടത്താനായിരുന്നു തിടുക്കമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |