തിരുവനന്തപുരം: കെ-റെയിലിന്റെ കാര്യത്തിൽ സി.പി.ഐയിൽ ഉയരുന്ന ഭിന്നസ്വരങ്ങൾ പാർട്ടിക്കും ഇടതുമുന്നണി നേതൃത്വത്തിനും തലവേദനയാകുന്നു. കെ-റെയിൽ നടപ്പാക്കണമെന്ന നിവേദനവുമായി ഇടത് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ സമീപിച്ചപ്പോൾ സി.പി.ഐ എം.പി ബിനോയ് വിശ്വം വിട്ടുനിന്നതാണ് ഏറ്റവും ഒടുവിൽ ചർച്ചയായത്.പദ്ധതിയെ എതിർത്തുകൊണ്ട് യു.ഡി.എഫ് എം.പിമാർ നൽകിയ നിവേദനത്തെ ചെറുക്കാനാണ് ഇടത് എം.പിമാർ മന്ത്രിയെ കണ്ടത്.
കണ്ണൂരിൽ നടന്ന എ.ഐ.വൈ.എഫ് സമ്മേളനത്തിലും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിലും കെ-റെയിലിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.
കെ-റെയിലിനെ തുടക്കം മുതൽ പിന്തുണച്ച സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കാത്ത തരത്തിലുള്ള രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം സംസ്ഥാന കൗൺസിലിൽ ഉയർന്നത്. ആശങ്കകൾ ദൂരീകരിച്ചിട്ടേ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യോഗത്തിൽ വിശദീകരിക്കേണ്ടിവന്നു. കെ-റെയിൽ പ്രകടനപത്രികയിലെ വാഗ്ദാനമായതിനാൽ എതിർക്കാനാവില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്. വികസനത്തിനെതിരെ സ്വന്തം നാട്ടിലെ എം.പിമാർ കേന്ദ്രത്തെ സമീപിക്കുന്നതിലെ സാംഗത്യത്തെ കാനം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്യുകയുമുണ്ടായി.
എന്നിട്ടും ഇന്നലെ സി.പി.എം എം.പിമാർക്കൊപ്പം റെയിൽവേമന്ത്രിയെ കാണാൻ ബിനോയ് വിശ്വം പോകാതിരുന്നതാണ് വിവാദമായത്. പാരിസ്ഥിതിക ആശങ്കകളുടെ പശ്ചാത്തലത്തിൽ തന്റെ മനസ്സാക്ഷി സമ്മതിക്കാത്തതുകൊണ്ടാണ് പോകാതിരിക്കുന്നതെന്ന് ബിനോയ് അടുപ്പക്കാരോട് പറഞ്ഞതായാണ് സൂചന. എന്നാൽ, അസുഖം കാരണമാണ് വിട്ടുനിന്നതെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കഫക്കെട്ട് കാരണം ഡോക്ടറെ കാണാൻ പോകാനുണ്ടായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
ബിനോയ് വിശ്വം ഡോക്ടറെ കാണാൻ പോയതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കെ-റെയിലിൽ ഇടത് നിലപാടിനൊപ്പമാണ് സി.പി.ഐ. വ്യത്യസ്താഭിപ്രായം പാർട്ടിയിലുണ്ടാവും. തീരുമാനമെടുത്താൽ പിന്നെ ഭിന്നതയില്ല. കെ-റെയിലിനെതിരായി സി.പി.ഐ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി.
കെ-റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം
തിരുവനന്തപുരം: പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ- റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ ജനകീയ മാർച്ചും ധർണയും ഇന്ന് സെക്രട്ടേറിയറ്റിനും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകൾക്കും മുന്നിൽ നടക്കും.
സിൽവർ ലൈനിന്റെ അന്തിമ സാദ്ധ്യതാറിപ്പോർട്ടും പദ്ധതി രേഖയും കെട്ടിച്ചമച്ചതാണെന്ന, നേരത്തേ പ്രാഥമിക സാദ്ധ്യതാ പഠനം നടത്തിയ ഇന്ത്യൻ റെയിൽവേ മുൻ ചീഫ് എൻജിനിയർ അലോക് വർമ്മയുടെ വെളിപ്പെടുത്തൽ യു.ഡി.എഫ് സമരത്തിന്റെ പ്രസക്തി വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു. ജനകീയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മാർച്ചും ധർണയും. കോട്ടയം കളക്ടറേറ്റിന് മുന്നിൽ ഉമ്മൻചാണ്ടിയും കോഴിക്കോട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ടയിൽ പി.ജെ. ജോസഫും ആലപ്പുഴയിൽ എം.എം. ഹസനും കൊല്ലത്ത് എ.എ. അസീസും തൃശ്ശൂരിൽ ജി. ദേവരാജനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും കണ്ണൂരിൽ ടി. സിദ്ദിഖും കാസർകോട്ട് പി.എം.എ. സലാമുമാണ് ഉദ്ഘാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |