കൊച്ചി: പ്രണയത്താൽ ജ്ഞാനസ്നാനം ചെയ്യിച്ച പ്രിയപ്പെട്ടവന്റെ ജ്വലിക്കുന്ന ഓർമ്മയിൽ നിയമസഭയിലേക്ക് കന്നിയങ്കത്തിനൊരുങ്ങി ഉമതോമസ്. കോളേജിൽ മൊട്ടിട്ട പ്രണയം ദാമ്പത്യത്തിലെത്തിയപ്പോൾ മാറ്റിവച്ച രാഷ്ട്രീയക്കുപ്പായം ഉമ വീണ്ടും അണിയുകയാണ്, പി.ടിയുടെ പിൻഗാമിയായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ.
എറണാകുളം രവിപുരത്തെ ബ്രാഹ്മണ കുടുംബാംഗമാണ് ഉമ. മഹാരാജാസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു പ്രവർത്തകയായി. 1982ൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. ഡിഗ്രിക്ക് പഠിക്കവെ, 1984ൽ കോളേജ് യൂണിയൻ വൈസ് ചെയർമാനായി. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്.
സൗഹൃദം പ്രണയമായി മാറി. പക്ഷേ, ഉമയുടെ വീട്ടുകാർ പ്രണയബന്ധം അംഗീകരിച്ചില്ല. പി.ടി വീട്ടിൽ നിന്ന് ഉമയെ വിളിച്ചിറക്കി. 1987 ജൂലായ് 9നായിരുന്നു വിവാഹം.
ശേഷം ഉത്തമ കുടുംബിനിയായി ഉമ മാറി. രാഷ്ട്രീയ ഉന്നതികളിലേക്ക് പി.ടി വളർന്നു. എം.എൽ.എ., എം.പി, കെ.പി.സി.സി ഭാരവാഹി തുടങ്ങിയ പദവികളിൽ പി.ടിക്ക് തിരക്കേറിയപ്പോഴും ഉമ പിന്നിലിലുണ്ടായിരുന്നു. അത്രയേറെ ദൃഢമായിരുന്നു ഇരുവരുടെയും ഇഴയടുപ്പം. രാഷ്ട്രീയത്തിലെ ദുരനുഭവങ്ങൾ, രോഗം തുടങ്ങിയവ പി.ടിയെ തളർത്തിയപ്പോൾ താങ്ങും തണലുമായി നിന്നത് ഉമയായിരുന്നു.
അതുകൊണ്ടുതന്നെ പി.ടിയുടെ വേർപാട് ഉമയെ പാടെ തളർത്തി. കോൺഗ്രസ് പി.ടിയുടെ പിൻഗാമിയായി ആദ്യം പരിഗണിച്ചത് ഉമയെയായിരുന്നെങ്കിലും അവർ വഴങ്ങിയില്ല. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ വീട്ടിലെത്തി ചർച്ച നടത്തി.
പി.ടിയുടെ സ്‌മരണ തുടിക്കുന്ന തൃക്കാക്കരയിൽ ഉമ സ്ഥാനാർത്ഥിയാകണമെന്ന നേതാക്കളുടെ നിർദ്ദേശത്തിന് ഒടുവിൽ അവർ വഴങ്ങി. പി.ടിക്കൊപ്പം തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ തൃക്കാക്കരയിൽ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
പി.ടിയുടെ പാത പിന്തുടരും, ഉറച്ച വിജയ പ്രതീക്ഷ: ഉമ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും പി.ടി. തോമസിന്റെ പാത പിന്തുടരുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിനോടും ഐക്യജനാധിപത്യ മുന്നണിയോടും നന്ദിയുണ്ട്. പി.ടിയുടെ വിയോഗത്തിനു ശേഷം തനിക്കും കുടുംബത്തിനും താങ്ങായത് കോൺഗ്രസ് പാർട്ടിയാണ്. ആ പ്രസ്ഥാനത്തിലെ ഓരോരുത്തരും തനിക്കൊപ്പമുണ്ട്. ഡൊമിനിക് പ്രസന്റേഷനും കെ.വി.തോമസും തനിക്കായി പ്രചാരണ രംഗത്തുണ്ടാകുമെന്നും മാദ്ധ്യമങ്ങളോട് ഉമ പറഞ്ഞു. ഇരു നേതാക്കളുമായും ഊഷ്മളമായ ബന്ധമാണു പി.ടിക്കും തനിക്കുമുള്ളത്.
100 സീറ്റ് ലക്ഷ്യമിട്ടാണല്ലോ എൽ.ഡി.എഫ് പോരാട്ടത്തിനിറങ്ങുന്നതെന്ന ചോദ്യത്തിന് അത് കോൺഗ്രസ് 99ൽ തന്നെ നിറുത്തുമെന്ന് ഉമ പറഞ്ഞു. കെ-റെയിലിന്റെ പേരിൽ പാവപ്പെട്ടവന്റെ കിടപ്പാടം പോകുന്ന അവസ്ഥയാണ്. ഇതിനെതിരെ തൃക്കാക്കരയിലെ ജനത വിധിയെഴുതും. പി.ടിയെ ഹൃദയത്തിലേറ്റിയ തൃക്കാക്കരയിലെ ജനത നൽകുന്ന ഓരോ വോട്ടും പി.ടിക്കുള്ളതാണ്.
യു.ഡി.എഫ് മേഖലാ ജാഥകൾ മാറ്റിവച്ചു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേയ് 16 മുതൽ 19വരെ യു.ഡി.എഫ് പ്രഖ്യാപിച്ച സിൽവർലൈൻ വിരുദ്ധ മേഖലാ ജാഥകൾ മാറ്റിവച്ചതായി കൺവീനർ എം.എം. ഹസൻ അറിയിച്ചു.
പുതിയ തീയതി പിന്നീട് തീരുമാനിക്കും. എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മേയ് 20ന് പഞ്ചായത്തുകളിൽ സായാഹ്ന സത്യാഗ്രഹം നടക്കും.
ഉമ തോമസ്
വയസ്: 56
വിദ്യാഭ്യാസം: ബി.എസ്‌സി. സുവോളജി
ജോലി: അസിസ്റ്റന്റ് മാനേജർ, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്, ആസ്റ്റർ മെഡിസിറ്റി, കൊച്ചി.
മക്കൾ: ഡോ. വിഷ്ണു തോമസ് (അസി. പ്രൊഫസർ, അൽ അസർ ഡെന്റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലാ കോളേജ്, തൃശൂർ), മരുമകൾ: ഡോ. ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |