ചെറുതോണി: പ്രചാരണത്തിനിറങ്ങും മുമ്പ് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് അനുഗ്രഹം തേടി ഭർത്താവ് പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട് പള്ളിയിലെത്തി. ഇന്നലെ പുലർച്ചെ 2.30ന് മക്കളായ ഡോ. വിഷ്ണു, വിവേക്, മരുമകൾ ഡോ. ബിന്ദു വിഷ്ണു എന്നിവർക്കൊപ്പം പി.ടിയുടെ ഉപ്പുതോട്ടിലെ പുതിയപറമ്പിൽ വീട്ടിലാണ് ആദ്യമെത്തിയത്.
തുടർന്ന് രാവിലെ 6.30ന് കുടുംബാംഗങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിലെത്തി കുർബാനയിൽ പങ്കെടുത്തു. ഇതിന് ശേഷം പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയിലെത്തി പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്തു. പ്രാർത്ഥനയ്ക്കിടെ ഉമ പൊട്ടിക്കരഞ്ഞു. വിതുമ്പലോടെ മക്കളും ബന്ധുക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു.
ഉപ്പുതോട്ടിലെ നാട്ടുകാരുടെ പിന്തുണയും ഉമ തേടി. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. തൃക്കാക്കരയിലേക്ക് മടങ്ങും മുമ്പ് ബിഷപ്പ് ഹൗസിലെത്തി ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെ സന്ദർശിച്ചു. ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയത്തിൽ സഭയുമായി പി.ടി. തോമസ് ഇടഞ്ഞിരുന്നു. സഭയുടെ നിലപാട് അനുകൂലമാക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച.
'പി.ടിയുടെ അടുത്തു നിന്ന് പ്രചാരണം തുടങ്ങണമെന്ന എന്റെ ആഗ്രഹം പാർട്ടി അംഗീകരിക്കുകയായിരുന്നു. കെ.വി. തോമസ് മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. അദ്ദേഹവും ഞങ്ങളും തമ്മിലുള്ള കുടുംബബന്ധം അത്രയ്‌ക്കുണ്ട്".
- ഉമ തോമസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |