തിരുവനന്തപുരം: വിവിധ മേഖലകളിലെ തളർച്ച പഠിച്ച് പരിഹരിക്കാൻ സംസ്ഥാനത്ത് കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ സർക്കാർ രൂപീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്തുമായിക്കോട്ടെയെന്ന നിലപാടിലാണ് സർക്കാർ. സാധാരണക്കാർക്ക് ഒരു സഹായവുമെത്തിക്കാത്തത് സങ്കടകരമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, കണ്ടെയ്ൻമെന്റ് സോണുകൾ, ട്രിപ്പിൾ ലോക്ക് ഡൗൺ എന്നിവ നിശ്ചയിക്കുന്ന സർക്കാരിന്റെ രീതികളിലെല്ലാം ആരോഗ്യപ്രവർത്തകർക്ക് എതിർപ്പുണ്ട്. അശാസ്ത്രീയ നിയന്ത്രണങ്ങളിൽ ജനങ്ങളും പ്രതിഷേധത്തിലാണ്. കോഴിക്കോട്ട് കച്ചവടക്കാർ നടത്തിയ പ്രതിഷേധം കടക്കെണിയിലകപ്പെട്ട സാധാരണക്കാരുടേതാണ്. കഴിഞ്ഞ തവണ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ ഇക്കൊല്ലം ബാങ്കുകളുടെ യോഗം പോലും വിളിച്ചില്ല. വട്ടിപ്പലിശക്കാരും ബ്ലേഡ് കമ്പനിക്കാരും സാധാരണക്കാരെ പീഡിപ്പിക്കുകയാണ്. അടിയന്തരമായി സർക്കാർ ബാങ്കുകളുടെ യോഗം വിളിക്കണം.
ഫണ്ട് തട്ടിപ്പ് സി.പി.എമ്മിന്റെ അറിവോടെ
എസ്.സി, എസ്.ടി ഫണ്ട് തട്ടിയെടുത്തതിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. തട്ടിപ്പ് ഒളിപ്പിച്ചുവച്ച് വകുപ്പുതല അന്വേഷണം മാത്രമാക്കരുത്. മുൻ മന്ത്രിമാർക്കടക്കം അറിയാമായിരുന്നിട്ടും മുതിർന്ന സി.പി.എം നേതാക്കൾക്ക് പരാതി നൽകിയിട്ടും അവർ ഒളിച്ചുവയ്ക്കുകയായിരുന്നു.
തർക്കം സി.പി.എമ്മും കിറ്റെക്‌സും തമ്മിൽ
കിറ്റെക്‌സ് മാനേജ്‌മെന്റുമായി സംസാരിച്ച് ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. സി.പി.എമ്മും കിറ്റെക്‌സും തമ്മിലെ തർക്കത്തിൽ പ്രതിപക്ഷം കക്ഷിയല്ല. തിരഞ്ഞെടുപ്പുകാലത്ത് സി.പി.എം നേതൃത്വവുമായി ഏറ്റവുമടുത്ത ബന്ധം കിറ്റെക്‌സ് മാനേജ്‌മെന്റിനുണ്ടായിരുന്നു. കുന്നത്തുനാട് എം.എൽ.എയും സി.പി.എമ്മും കൊടുത്ത പരാതിയിൽ നടത്തിയ പരിശോധനകളെയാണ് കിറ്റെക്‌സ് പീഡനമെന്നു വിശേഷിപ്പിച്ചത്. ഈ വ്യവസായം കേരളത്തിൽ നിലനിൽക്കണമെന്നതാണ് യു.ഡി.എഫ് നിലപാടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |