കൊച്ചി: ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ചകൾ നടത്തിയാണ് ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രണ്ടുപേരും ചില പേരുകൾ നിർദ്ദേശിക്കുകയും ചെയ്തു. മുതിർന്ന നേതാക്കളുടെ പരാതികൾ പരിഹരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യപ്രതികരണം നടത്തരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിന് ഇത്രയും കാലം തുടർന്നുവന്ന രീതികളിൽനിന്ന് വ്യത്യസ്തമായി,താഴേത്തട്ടിൽവരെ വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുമായും ചർച്ചകൾ നടത്തി. നിരവധിപേരുടെ അഭിപ്രായങ്ങൾ ആരാഞ്ഞശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ അഭിപ്രായം കേട്ടല്ല തീരുമാനം. താനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എവിടെയെങ്കിലും മാറിയിരുന്ന് എഴുതി ഡൽഹിയിൽ കൊണ്ടുപോയി കൊടുത്ത പട്ടികയല്ല. 14 പേരെ പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്വം താനും കെ. സുധാകരനും ഏറ്റെടുക്കുന്നു.
തീരുമാനങ്ങൾ എടുക്കുന്നതിൽ പതിനെട്ടു വർഷമായി നിലനിന്നിരുന്ന രീതി ഞങ്ങൾ ഉപേക്ഷിച്ചു.
പഴയ രീതികൾക്ക് മാറ്റമുണ്ടാകുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതുമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |