തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എ.കെ.ജി സെന്ററിൽ നിന്ന് ഉപദേശവും മാർഗനിർദേശവും നൽകേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സി.പി.എമ്മിൽ എന്താണ് നടക്കുന്നത്. ഇതിനു മുൻപ് എന്താണ് നടന്നത്. ഇപ്പോൾ ആലപ്പുഴയിൽ പാവം ജി.സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരെയും ഇഷ്ടമില്ലാത്തവരെയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ട. കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് പറയുന്നതാണ് അന്തിമ നിലപാട്.
നേതാക്കളോട് കൂടിയാലോചിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് തീരുമാനം പ്രഖ്യാപിക്കുന്നത്. അതാണ് പാർട്ടി നിലപാട്. അതിനൊപ്പമാണ് താനും. എല്ലാ സംഘടനകൾക്കും ഒരു പൊതുചട്ടക്കൂടുണ്ട്. അതിനകത്ത് നിന്നുവേണം എല്ലാവരും പ്രവർത്തിക്കാൻ. അതില്ലാതെ പോകുമ്പോഴാണ് അച്ചടക്കനടപടി സ്വീകരിക്കേണ്ടി വരുന്നത്. ഇപ്പോൾ കോൺഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനാപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ പോകുന്നത്.
എ.വി. ഗോപിനാഥ് അടക്കമുള്ള വിഷയങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കും. തുടർച്ചയായുണ്ടായ രണ്ട് തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് കേരളത്തിലെ യു.ഡി.എഫിനെയും കോൺഗ്രസിനെയും തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. അതിനായൊരു പദ്ധതിയുമുണ്ട്. ആ രീതിക്ക് കാര്യങ്ങൾ നടക്കും.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മാറി നിൽക്കണം: പി.സി. ജോർജ്
കോട്ടയം: കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലം കഴിഞ്ഞെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലം കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണം. തന്റെ കാലവും കഴിഞ്ഞു. തോറ്റ സാഹചര്യത്തിൽ ഒരുതവണകൂടി നിയമസഭയിലേക്ക് മത്സരിക്കണമെന്നുണ്ട്. അതിനുശേഷം ഒരു പദവികളിലുമുണ്ടാകില്ല.
കോൺഗ്രസിൽ അടുത്തകാലത്ത് ഉണ്ടായിരിക്കുന്ന മാറ്റം ജനാധിപത്യത്തിന് ഗുണമാണ്. ഡി.സി.സി അദ്ധ്യക്ഷന്മാരെ ഇത്രത്തോളം ചർച്ച ചെയ്ത് എടുത്തിട്ടില്ല. വി.ഡി. സതീശനും കെ. സുധാകരനും നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. കെ.സി. വേണുഗോപാൽ മികച്ച നേതാവാണ്. ജനപക്ഷത്തിന് യു.ഡി.എഫുമായി ചേരണമെന്ന അഭിപ്രായമാണുള്ളത്. വൈകാതെ ചർച്ചകളുണ്ടാകുമെന്നും ജോർജ് വ്യക്തമാക്കി.
പരസ്യപ്രതികരണത്തിനില്ലെന്ന് പി.ജെ. ജോസഫ്
തൊടുപുഴ: കോൺഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡി.സി.സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസിലും യു.ഡി.എഫിലും പ്രശ്നങ്ങളാണല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. അടുത്ത ദിവസം നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുമെന്നും കൂടുതൽ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |