തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്നും കേരള നിയമസഭാ സ്പീക്കറും അദ്ദേഹത്തിന്റെ പാർട്ടിയും നാലു വോട്ടിനുവേണ്ടി ചെയ്യുന്നത് അതാണെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ല.
ഇസ്ലാമിക രാഷ്ട്രത്തിനായി പോരാടിയവരെ ധീരദേശാഭിമാനികളായി കാണുന്നവരാണ് ബി.ജെ.പിയെ മതേതരത്വം പഠിപ്പിക്കുന്നത്. പാർലമെന്റിൽ ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിച്ചത് സി.പി.എം മുൻകൈയെടുത്താണെന്ന് എം.ബി. രാജേഷ് അഭിമാനിക്കുന്നു. നാളെ വാരിയൻകുന്നന്റെ പ്രതിമയും പാർലമെന്റിലോ കേരളനിയമസഭയിലോ സ്ഥാപിക്കും എന്നാണോ പറഞ്ഞുവയ്ക്കുന്നതെന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. ഭാരതമെന്ന ഏക രാഷ്ട്രത്തിനായി ജീവൻ വെടിഞ്ഞ ധീരദേശാഭിമാനിയും ഏറനാട്ടിൽ മാപ്പിളരാജ്യമുണ്ടാക്കാൻ ശ്രമിച്ചയാളും ഒരുപോലെയെന്ന് സ്ഥാപിക്കുന്നത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് വ്യക്തമാണ്. നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞുതള്ളിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിംഗിന് തുല്യനാവുന്നത്? ഏതെങ്കിലുമൊരു ഇന്ത്യക്കാരനെ (പൊലീസ് ഉദ്യോഗസ്ഥരെയടക്കം) ഭഗത് സിംഗ് വധിച്ചതായി എം.ബി. രാജേഷിനു ചൂണ്ടിക്കാട്ടാനാവുമോ? ഏതെങ്കിലുമൊരു മനുഷ്യനെ മതപരിവർത്തനം നടത്താൻ ഭഗത് സിംഗ് പീഡിപ്പിച്ചതായി ചരിത്രരേഖയിലുണ്ടോ?
ഇസ്ലാമിക ശരിയ നിയമപ്രകാരമോ മറ്റേതെങ്കിലും മതനിയമപ്രകാരമോ എല്ലാവരും ജീവിക്കണമെന്ന് ഭഗത് സിംഗ് ശഠിച്ചിട്ടുണ്ടോ? ഇതെല്ലാം ചെയ്ത വാരിയൻകുന്നൻ എങ്ങനെ ഭാരതമെന്ന ഒറ്റ വികാരത്തെ മാത്രം മുൻനിറുത്തി ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ ഭഗത് സിംഗിന് തുല്യനാകും?
ബ്രിട്ടീഷുകാരെ എതിർത്ത എല്ലാവരും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെന്നാണോ കമ്മ്യൂണിസ്റ്റ് പക്ഷം? ബ്രിട്ടീഷുകാർ കൊന്ന കള്ളനോ കൊലപാതകിയോ പോലും ആ കണക്കിൽപ്പെടാമോ എന്നും മുരളീധരൻ ചോദിച്ചു.
മലബാർ കലാപത്തെ ന്യായീകരിക്കുന്നത് മുസ്ലിം പ്രീണനത്തിന് : കുമ്മനം
തിരുവനന്തപുരം:സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സി.പി.എം നേതാവ് ഇ.എം എസ് നമ്പൂതിരിപ്പാട് എഴുതിയ പുസ്തകത്തിൽ മലബാർ കലാപകാരികളില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. മലബാറിൽ നടന്നത് വർഗീയ കലാപമാണെന്ന് കോൺഗ്രസ് നേതാക്കളായിരുന്ന കെ. മാധവൻ നായരും കെ.പി.കേശവമേനോനും കേളപ്പജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നേതാക്കളുടെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി സുധാകരനും വിജയരാഘവനും ഇപ്പോൾ കലാപത്തെ ന്യായീകരിക്കുന്നത് മുസ്ലിം വർഗീയ പ്രീണനത്തിന് വേണ്ടിയാണ്.
മുഖ്യമന്ത്രിയായിരുന്ന സി .അച്യുതമേനോന്റെ അവതാരികയോടെ കേരള സർക്കാർ 1975ൽ പുറത്തിറക്കിയ സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റിലും മലബാർ കലാപ നേതാക്കളായ വാരിയൻ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. ഏറനാട്ടിലെ നിരപരാധികളുടെ ചുടുചോര ചീന്തിയ രാക്ഷസീയ ശക്തികൾക്കെതിരെ 'ദുരവസ്ഥ'യിലൂടെ മഹാകവി കുമാരനാശാൻ ശക്തമായി പ്രതികരിച്ചു. മാറാട് കൂട്ടക്കൊല , പ്രൊഫ. ജോസഫ് കൈവെട്ട് തുടങ്ങിയ കേസുകളിലെ പ്രതികൾക്ക് ഈ നേതാക്കൾ വരും കാലങ്ങളിൽ വീര പരിവേഷവും പുരസ്കാരങ്ങളും നൽകി ആദരിച്ചെന്ന് വരാമെന്നും കുമ്മനം പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |