തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ പി.എസ്.സി വഴിയും മാനേജ്മെന്റ് വഴിയും നിയമനം കിട്ടിയ 8101 അദ്ധ്യാപകർക്ക് സ്കൂൾ തുറക്കുമ്പോഴേ അംഗീകാരം നൽകൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പ്രശ്നം ഉന്നയിച്ചത്.
സർക്കാർ മേഖലയിൽ, ഹയർ സെക്കൻഡറി ഉൾപ്പെടെ 2513 പേർക്ക് വിവിധ ജില്ലകളിൽ അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവുകൾ നൽകിയിട്ടുണ്ട്. 788 പേർക്ക് അദ്ധ്യാപക തസ്തികകളിലേക്ക് പി.എസ്.സി നിയമന ശുപാർശ നൽകി. എയ്ഡഡ് മേഖലയിൽ നടത്തിയ ഏകദേശം 4800 നിയമനങ്ങളുടെ പ്രൊപ്പോസലുകൾ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സ്‌കൂളുകൾ തുറന്ന് റഗുലർ ക്ലാസുകൾ ആരംഭിക്കുന്ന മുറയ്ക്ക് , നിയമന ഉത്തരവ് ലഭിച്ച എല്ലാവർക്കും സേവനത്തിൽ പ്രവേശിക്കാം.
സ്‌കൂളുകളിൽ ഓരോ അദ്ധ്യയന വർഷവും ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം. ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. കഴിഞ്ഞ അദ്ധ്യയനവർഷത്തെപ്പോലെ, ഇൗ വർഷാരംഭത്തിലും സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ല. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് പ്രധാനാദ്ധ്യാപകരും അനദ്ധ്യാപകരും ഒഴികെയുള്ള നിയമനങ്ങൾക്ക് സ്‌കൂൾ തുറക്കുന്ന മുറയ്ക്കാണ് അംഗീകാരം നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |