തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ വർഗീയകക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് സി.പി.എമ്മാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചില കക്ഷികൾ എ.കെ.ജി സെന്ററിനകത്തെത്തുമ്പോൾ മതേതരത്വത്തിന്റെ കാവലാളുകളും സെന്ററിന് പുറത്തായാൽ വർഗീയകക്ഷികളുമാണെന്നും നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സതീശൻ ആരോപിച്ചു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് കെ.എം. മാണിയെന്ന് ആക്ഷേപിച്ചവർ അദ്ദേഹത്തിന്റെ മകന് എ.കെ.ജി സെന്ററിൽ പരവതാനി വിരിച്ച് മധുരം കൊടുത്ത് സ്വീകരിച്ചു. അതോടെ പുണ്യാളനായി. ആറാംതവണ നിയമസഭയിലേക്കെത്തുന്ന താൻ മത്സരിച്ച പറവൂരിൽ കഴിഞ്ഞ അഞ്ച് തവണയും വെൽഫെയർപാർട്ടിയും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷത്തെ പരസ്യമായി പിന്തുണച്ചു.
സംഘപരിവാർ രാഷ്ട്രീയത്തെ മുന്നിൽ നിന്നെതിർക്കുന്നത് കോൺഗ്രസാണ്. അതിന് തെളിവാണ് വി. ശിവൻകുട്ടി ഈ സഭയിലിരിക്കുന്നത്.
സി.പി.എമ്മിലെ പോലെ ഒരു നേതാവ് പോക്കറ്റിലിരിക്കുന്ന കടലാസെടുത്ത് വായിച്ചാൽ കൈയടിച്ച് പാസ്സാക്കി പിരിയുന്നതല്ല കോൺഗ്രസിന്റെ ജനാധിപത്യം. കോൺഗ്രസിൽ നടന്നത് രമേശ് ചെന്നിത്തലയും സതീശനും തമ്മിലുള്ള മത്സരമല്ല. മാറ്റമുണ്ടാകണമെന്ന ചർച്ചയെ തുടർന്നാണ് താൻ പ്രതിപക്ഷനേതാവായത്.
ആളിക്കത്തേണ്ടപ്പോൾ ആളിക്കത്താൻ പ്രതിപക്ഷത്തിന് മടിയുണ്ടാവില്ല. അനുകൂലിക്കേണ്ടവയെ ഉപാധികളില്ലാതെ പിന്തുണയ്ക്കും. കൊവിഡ് കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണം നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ സർക്കാർ പ്രതിപക്ഷത്തോട് സഹകരിക്കണമെന്ന് പറയേണ്ട ഗതികേടിലാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |