ന്യൂഡൽഹി: യു.ഡി.എഫ് കൺവീനറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയിലും തുടർന്ന് ഘടകകക്ഷികളുമായും ചർച്ച ചെയ്തശേഷം ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ കൺവീനർ പദവി അടക്കമുള്ള സ്ഥാനങ്ങൾ ചർച്ചയായില്ല. സംസ്ഥാനത്തെ സാഹചര്യങ്ങൾ, പാർട്ടി പുന:സംഘടന തുടങ്ങിയവയാണ് ചർച്ചയായത്. കഴിവുള്ളവരെ ഉൾപ്പെടുത്തി ജൂലായ് 15നുള്ളിൽ പുനഃസംഘടന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാർട്ടിയെ വിഴുങ്ങാൻ ഗ്രൂപ്പുകളെ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു.
രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച രാഹുലുമായി ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയേക്കും. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്.
പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ വി.ഡി. സതീശൻ മുതിർന്ന നേതാവ് എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, മുകുൾ വാസ്‌നിക് എന്നിവരെ കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |