തിരുവനന്തപുരം: ചില വക്കീലന്മാർ വാദം കഴിഞ്ഞ് കേസും തള്ളി കോടതിയും പിരിഞ്ഞതിനു ശേഷം കോടതി വരാന്തയിൽ വന്ന് വാദങ്ങൾ അവതരിപ്പിക്കുന്നതു പോലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ വാദങ്ങൾ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സഭ ബഹിഷ്കരിച്ചശേഷം മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
കൈയാങ്കളിക്കേസിലെ എം.എൽ.എമാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പോയ ഈ സർക്കാർ സംസ്ഥാനത്തെ ദേശീയതലത്തിൽ നാണം കെടുത്തി. ഇന്നലെയും ഇന്നുമൊക്കെയായി ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം കാണുന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസിൽ കയറി സാധനങ്ങൾ മുഴുവൻ തല്ലിത്തകർക്കുന്ന, എം.എൽ.എമാർ ഇരിക്കുന്ന ഡെസ്‌കിന്റെയും ബെഞ്ചിന്റെയും മീതേകൂടി പറന്നു നടക്കുന്ന കാഴ്ചയാണ്. ഇതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ മന്ത്രി? ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികൾക്ക് മാതൃക കാട്ടാൻ പോകുന്നത്? ഈ വിദ്യാഭ്യാസമന്ത്രിയെ കണ്ടാണോ കുട്ടികൾ പഠിക്കേണ്ടത്. ഏത് പൗരനും ക്രിമിനൽ കുറ്റം ചെയ്താൽ വിചാരണയ്ക്ക് വിധേയരാകണം എന്നതു പോലെതന്നെയാണ് എം.എൽ.എമാരുടെ കാര്യമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |