കൊച്ചി: സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലെ നടപ്പാക്കാത്ത പദ്ധതികൾ വെളിച്ചത്തുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം. യു.ഡി.എഫിന്റെ വർഗീയ വിരുദ്ധനിലപാടിനുള്ള അംഗീകാരം കൂടിയാണ് തൃക്കാക്കര ജനവിധിയെന്ന് സതീശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ പേരിൽ വ്യാജ ട്രൂ കോളർ ഐ.ഡി ഉണ്ടാക്കാക്കിയത് സി.പി.എമ്മാണ്. കള്ളവോട്ട് ചെയ്യാനെത്തി പിടിയിലായ ആളുടെ കൈയിൽ വ്യാജ ഐ.ഡി കാർഡുണ്ടായിരുന്നു. വ്യാജ വീഡിയോയ്ക്കൊപ്പം വ്യാജ ട്രൂകോളർ ഐ.ഡി ഉണ്ടാക്കിയവരെയും വ്യാജ ഐ.ഡി കാർഡുകൾ ഉണ്ടാക്കിയവരെയും കണ്ടെത്തണം.
സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസിനെ മാറ്റിയെടുക്കൽ പതിയെ യാഥാർത്ഥ്യമാവുകയാണ്. പാർട്ടിയെയും മുന്നണിയെയും അധികാരത്തിൽ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി.
കെ.വി. തോമസിനെ അധിക്ഷേപിച്ചത് സി.പി.എം
പ്രൊഫ. കെ.വി തോമസിനെതിരെ തങ്ങളാരും വംശീയ അധിക്ഷേപം നടത്തിയിട്ടില്ല. തിരുത തോമയെന്ന് ആദ്യം വിളിച്ച സി.പി.എമ്മുകാർ തന്നെയാണ് ചുവന്ന ഷാളിട്ട് സ്വീകരിച്ചതും. ഒരു വ്യക്തിയെയും പിന്നാലെ നടന്ന് വേട്ടയാടാൻ കോൺഗ്രസിന് താത്പര്യമില്ലെന്നും സതീശൻ പറഞ്ഞു.
ട്വന്റി 20 സ്ഥാനാർത്ഥിയില്ലാത്തത് സഹായമായി: എം.എം. ഹസൻ
തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയെ നിറുത്താത്തത് ഉമ തോമസിന് സഹായമായെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി. ജോർജിനെ ഇറക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പി ദയനീയ പരാജയത്തിൽ നിന്ന് പാഠം പഠിക്കണം. സിൽവർലൈനിനെതിരെ സി.പി.എമ്മിൽ തന്നെ എതിർപ്പുണ്ട്. ഉമയുടെ ഭൂരിപക്ഷം കുറയുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞത് പിന്നീട് അദ്ദേഹത്തിന് തന്നെ മോശമെന്ന് തോന്നിയിട്ടുണ്ടാകും. സെക്രട്ടേറിയറ്റ് വരെ സ്തംഭിപ്പിച്ച് മന്ത്രിമാർ കൂട്ടത്തോടെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തത് ക്രിമിനൽ കുറ്റമാണ്. തോമസ് മാഷിന് ഇഷ്ടമുള്ള തിരുതയുമായാണ് കോൺഗ്രസ് പ്രവർത്തർ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. സി.പി.എം ആയിരുന്നെങ്കിൽ കരിഓയിലും ബോംബുമായിരിക്കും പ്രതിഷേധത്തിന് ഉപയോഗിക്കുകയെന്നും ഹസൻ പരിഹസിച്ചു.
കോൺഗ്രസിന്റെ വിജയം പിണറായിയുടെ പിടിപ്പുകേട്: കെ.സുരേന്ദ്രൻ
രാജ്യത്ത് എല്ലായിടത്തും തകർന്നടിഞ്ഞ കോൺഗ്രസിന് ജീവവായുവായി തൃക്കാക്കരയിലെ ജയം മാറിയെന്നും പിണറായി വിജയന്റെ പിടുപ്പുകേടാണ് അതിന് കാരണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഐ.സി.യുവിൽ കിടന്ന കോൺഗ്രസിന് സി.പി.എമ്മാണ് ഓക്സിജൻ നൽകിയത്. തിരഞ്ഞെടുപ്പിൽ തോറ്റിട്ടും സിൽവർ ലൈനുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം ദുരഭിമാനമാണ്. ഇനിയെങ്കിലും അഹങ്കാരം ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം. സിൽവർലൈൻ നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടുപോകരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |