തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർപോർട്ട് മാനേജർ നൽകിയ റിപ്പോർട്ട് കള്ളമാണെന്നും ഇതിന്മേൽ വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവി വരുൺ ദേവേദിക്ക് രേഖാമൂലം പരാതി നൽകി. മാനേജർ ടി.വി വിജിത്ത് നൽകിയ റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഇ.പി ജയരാജന്റെ പേരുപോലും പരാമർശിക്കാത്തത് ദുരൂഹമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ സ്വദേശിയായ മാനേജർ ഇത്തരമൊരു റിപ്പോർട്ട് നൽകിയത് രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്നാണെന്ന് സതീശൻ വാർത്താലേഖകരോട് പറഞ്ഞു. വ്യാജറിപ്പോർട്ട് നൽകിയതിന് മാനേജരെക്കൊണ്ട് മറുപടി പറയിക്കും. അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.പി.എം ആഭിമുഖ്യമുള്ള അസി. കമ്മിഷണറും സി.പി.എം നേതാക്കളും ചേർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്.
രാഹുൽ ഗാന്ധിയെ ഇല്ലാത്ത കേസിൽ മൂന്നു ദിവസമായി ചോദ്യം ചെയ്യുന്ന അതേ ഇ.ഡിയുടെ കൈവശം സ്വപ്ന നൽകിയ സത്യവാങ്മൂലമുണ്ട്. എന്നിട്ടും കേരളത്തിലെത്തുമ്പോൾ എന്തിനാണ് ഇ.ഡി ചോദ്യം ചെയ്യാൻ മടിക്കുന്നത്. സംഘപരിവാറും സി.പി.എം നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയെത്തുടർന്നാണ് തുടരന്വേഷണം നിലച്ചത്. കേസിലെ പ്രതിയായ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തില്ലായിരുന്നെങ്കിൽ അദ്ദേഹവും ചിലപ്പോൾ വെളിപ്പെടുത്തൽ നടത്തിയേനെ.
പണി ഇല്ലാത്തവർക്ക് കേസ് കൊടുക്കാം: ഇ.പി. ജയരാജൻ
രാഷ്ട്രീയപ്രശ്നമുന്നയിച്ചാൽ മറുപടി പറയാമെന്നും സ്വപ്നയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.ആരെങ്കിലും പറയുന്നതിന് പിന്നാലെ നടക്കാനില്ല. തൃക്കാക്കരയിൽ ഇടതുസ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ നഗ്നവീഡിയോ പ്രചരിപ്പിച്ചു. ഇതു നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ല. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ടതിൽ കേസെടുക്കണമെന്ന ആവശ്യത്തെ, ''ആരെങ്കിലും കേസ് കൊടുക്കട്ടെ. പണി ഇല്ലാത്തവർക്ക് കേസ് കൊടുക്കാ""മെന്ന് അദ്ദേഹം പരിഹസിച്ചു.
വിമാനത്തിലെ കൈയേറ്റം പരിശോധിക്കുമെന്ന് വ്യോമയാന മന്ത്രി
ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കൈയേറ്റം ചെയ്തെന്ന ആരോപണം പരിശോധിച്ച് നടപടിയെടുക്കുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഹൈബി ഈഡൻ എം.പി വിമാനത്തിലെ പ്രതിഷേധത്തിന്റെ വീഡിയോ സഹിതം ട്വിറ്ററിൽ പങ്കുവച്ചതിനുള്ള മറുപടിയായാണ് മന്ത്രിയുടെ ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |