തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്ക് സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം തടയുന്ന സർക്കാർ തന്നെ മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നതിൽ എന്തർത്ഥമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ 58ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരായ കാര്യങ്ങളിൽ പ്രതിപക്ഷത്തിനും മാദ്ധ്യമ പ്രവർത്തകർക്കും വിവരങ്ങൾ ലഭിക്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നാണ്. എന്നാൽ പത്രപ്രവർത്തകരെ സെക്രട്ടേറിയറ്റിലേക്ക് കയറ്റി വിടുന്നില്ല. പ്രവേശനത്തിന് വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങായാലും, കടത്തിവിടുന്ന ഉദ്യോഗസ്ഥന്റെയും, പത്രപ്രവർത്തകന്റെയും പേര് സന്ദർശക ഡയറിയിൽ രേഖപ്പെടുത്തുന്നു. പത്രവാർത്ത വന്നാൽ പിറ്റേന്ന് വിവരം കൈമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നു. കേരളത്തിൽ മാദ്ധ്യമ പ്രവർത്തനം ഭയത്തിന്റെയും അസ്വസ്ഥതയുടെയും നിഴലിലാണ്. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ചോടുന്ന തന്ത്രമാണ് .മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ സ്റ്റേജ് മാനേജ്‌മെന്റാണ് നടക്കുന്നത്. ഏഴ് മണിക്ക് വാർത്താ സമ്മേളനം അവസാനിപ്പിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴും. മുഖ്യമന്ത്രി 50 മിനിട്ട് സംസാരിച്ചുകൊണ്ടിരിക്കും. ചോദ്യം ചോദിക്കാൻ അവസരമില്ല. കേട്ടുകൊണ്ടിരിക്കണം. അവസാന 10 മിനിട്ടിൽ മുൻകൂട്ടി വാങ്ങിയ ചോദ്യത്തിൽ നാലോ അഞ്ചോ എണ്ണത്തിന് മറുപടി നൽകും. ഇഷ്ടമില്ലാത്ത ചോദ്യത്തിന് മറുപടിയില്ല. സർക്കാരിനെതിരെ വാർത്തയെഴുതുന്നവരെ പല പേരുകൾ വിളിച്ചും സോഷ്യൽ മീഡിയ വഴിയും അധിക്ഷേപിക്കുന്നുവെന്നും സതീശൻ പറഞ്ഞു. കെ.യു.ഡബ്ളിയു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി .വിനീത അദ്ധ്യക്ഷത വഹിച്ച യൂണിയൻ മുൻ ഭാരവാഹികളെ പ്രതിപക്ഷനേതാവ് ആദരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ആർ. കിരൺബാബു, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, യൂണിയൻ ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി. നായർ, യൂണിയൻ മുൻ പ്രസിഡന്റ് കെ.പി റെജി, മുൻ ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ്, സ്വാഗത സംഘം ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, ചെങ്കൽ രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |