തിരുവനന്തപുരം: നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയമുന്നയിച്ചപ്പോൾ വിഷയത്തെ നിസ്സാരവത്ക്കരിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചതെന്നും നിസ്സംഗരായി നോക്കി നിൽക്കാതെ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നായ്ക്കൾ കാരണം കുഞ്ഞുങ്ങൾക്കും വയോധികർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. സർക്കാർ വിഷയത്തെ നിസ്സാരമായി കണ്ടതിനാലാണ് ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടമായത്.
നായയുടെ കടിയേറ്റവർ മരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായത് 2020 മുതലാണ്. പരിശോധനകൾ നടത്താതെയുള്ള വാക്സിനാണ് സംസ്ഥാനത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംഭരിച്ചിരിക്കുന്നത്. പേവിഷ വാക്സിൻ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്ന എ.ബി.സി പദ്ധതി നടപ്പാക്കുന്നതിൽ തദ്ദേശസ്വയംഭരണ വകുപ്പും പരാജയപ്പെട്ടു. രണ്ടുവർഷമായി തദ്ദേശസ്ഥാപനങ്ങളിൽ സ്റ്റെറിലൈസേഷൻ നടക്കാത്തതും മാലിന്യ സംസ്കരണം നടക്കാത്തതും നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. മാലിന്യ നിർമ്മാർജനത്തിന് ഫലപ്രദമായ ഒരു പദ്ധതി പോലും സംസ്ഥാനത്തില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |