തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ മികവിന്റെ മാതൃക സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷത്തിന് മൂന്നാംകിട കുശുമ്പാണെന്നും മികവുകൾ ചിലരെ അലോസരപ്പെടുത്തുന്നുവെന്നും മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഇപ്പോഴത്തെ നിലവാരത്തോട് മുപ്പതാം കിട കുശുമ്പു പോലും ആർക്കെങ്കിലും തോന്നുമോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മറുപടി. സങ്കടം, സഹതാപം, വേദന, പ്രയാസം എന്നിവയാണ് തോന്നുന്നതെന്നും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണവുമില്ലാതെ സർവകലാശാലകൾ പരിതാപകരമായ സ്ഥിതിയിലാണെന്നും സതീശൻ പറഞ്ഞു. സർവകലാശാലകളിലെ അനധികൃത നിയമനങ്ങളെക്കുറിച്ച് റോജി എം. ജോൺ നൽകിയ അടിയന്തരപ്രമേയ നോട്ടീസിലായിരുന്നു ഇരുവരുടേയും പ്രതികരണം.
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബാക്കുമെന്നും സത്പേര് തകർക്കാൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 15000 പരീക്ഷ നടത്തുന്ന സർവകലാശാലയിൽ ഒരു പരീക്ഷയിൽ പിഴവുണ്ടായാൽ അത് ഉയർത്തിക്കാട്ടി ഇകഴ്‌ത്താനാണ് ശ്രമം. വിദേശവിദ്യാർത്ഥികളെ ആകർഷിക്കാനാവും വിധത്തിൽ ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ബി.എ തോറ്റവർക്ക് എം.എ പ്രവേശനം നൽകുകയും, പിന്നീട് എം.എ ക്ലാസിലിരുന്ന് ബി.എയുടെ സ്പെഷ്യൽ പരീക്ഷയെഴുതുകയും ചെയ്യുന്ന ഭാഗ്യം കുട്ടികൾക്ക് കേരളത്തിൽ മാത്രമേയുണ്ടാവൂ എന്ന് വി.ഡി.സതീശൻ പരിഹസിച്ചു. സിലബസുണ്ടാക്കാൻ നിയോഗിക്കപ്പെട്ട അയോഗ്യർ, ബംഗളൂരു സർവകലാശാലയുടെ സിലബസ് അതേപടി കോപ്പിയടിച്ചു. 35ലക്ഷം വരെ വായ്പയെടുത്ത് കുട്ടികൾ ആസ്ട്രേലിയ, കാനഡ, ബ്രിട്ടൺ, ജർമ്മനി എന്നിവിടങ്ങളിലേക്ക് ഉപരിപഠനത്തിന് പോവുകയാണ്. കേരളത്തിന്റെ അമൂല്യമായ മനുഷ്യവിഭവശേഷിയാണ് നഷ്ടമാവുന്നത്.
ബന്ധുനിയമനം നിരത്തി റോജി
നേതാക്കളുടെ ബന്ധുക്കളുടെ നിയമനം റോജി എം. ജോൺ അക്കമിട്ടുനിരത്തി. ഒരു നേതാവിന്റെ ഭാര്യയെ ചട്ടവിരുദ്ധമായി കുസാറ്റിൽ നിയമിച്ചു. ഡേറ്റാ തട്ടിപ്പിൽ ആരോപണവിധേയയായ, മറ്റൊരു നേതാവിന്റെ ഭാര്യയ്ക്ക് കേരള സർവകലാശാലയിൽ നിയമനം നൽകി. കാലിക്കറ്റ് സർവകലാശാലയിൽ ഡോക്ടറേറ്റ് ബിരുദത്തിന് നൽകിയ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയ വ്യക്തിയെ അവിടെത്തന്നെ നിയമിച്ചു. സർവകലാശാലകളിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും പറഞ്ഞാൽ കേരളത്തെ ഓർത്ത് മലയാളികൾക്ക് തലകുനിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |