തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയതെന്നും ഗവർണറുമായും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായും ബന്ധപ്പെട്ട വിവാദ സാഹചര്യങ്ങളുണ്ടായത് അതിന് ശേഷമായതിനാൽ മന്ത്രി രാജി വച്ചേ തീരൂവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വി.സി നിയമനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഗവർണർ നൽകിയിരുന്നത്. പിന്നീടാണ് തന്നെ സമ്മർദ്ദത്തിലാക്കിയെന്ന ആരോപണവുമായി ഗവർണർ രംഗത്തെത്തിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ചാൻസലർക്ക് നൽകിയ ശുപാർശക്കത്തും പുറത്തുവന്നു. ഡിവിഷൻ ബെഞ്ചിൽ പോകുമ്പോൾ പുതിയ സാഹചര്യങ്ങളും പരിഗണിക്കേണ്ടി വരും.
ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂർ വി.സി നിയമനത്തിലൂടെ നടന്നിരിക്കുന്നത്. സർവകലാശാലകളിൽ സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങൾക്കായി ഒഴിവുകൾ സംവരണം ചെയ്തിരിക്കുകയാണ്. അക്കാഡമിക് കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. യു.ഡി.എഫ് ഇത് അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
പൊലീസിന് വർഗീയ അജൻഡ
ആലുവയിൽ സമരം ചെയ്ത കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് തീവ്രവാദ ബന്ധം ചുമത്തിയ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് പറയുന്നത്. വർഗീയ അജൻഡയുണ്ടാക്കാനായി പേരിന്റെ അടിസ്ഥാനത്തിൽ തീവ്രവാദ ബന്ധം ചാർത്തിയ പൊലീസ് സംഘപരിവാറിന് വടി കൊടുത്തിരിക്കുകയാണ്. സമരത്തിനെതിരെ തീവ്രവാദ ബന്ധമാരോപിച്ച് റിപ്പോർട്ട് നൽകാൻ കൂട്ടുനിന്നത് പൊലീസിലെ സംഘപരിവാർ സാന്നിദ്ധ്യമാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഒരു സമൂഹത്തിൽപ്പെട്ട മുഴുവൻപേരും അപമാനിക്കപ്പെടുന്ന സാഹചര്യമാണെന്നും സതീശൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം: ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജി വയ്ക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വി.സി നിയമന പ്രക്രിയ അട്ടിമറിക്കാനും നിലവിലെ വി.സിക്ക് പ്രായപരിധി കഴിഞ്ഞിട്ടും പുനർനിയമനം നൽകാനും സമ്മർദ്ദം ചെലുത്തിയത് സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനമൊഴിയുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. ആരാണ് സമ്മർദ്ദം ചെലുത്തിയതെന്നദ്ദേഹം വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഉന്നത വിദ്യാഭ്യാസമന്ത്രിയാണ് സമ്മർദ്ദം ചെലുത്തിയതെന്ന് കഴിഞ്ഞ ദിവസം പുറത്തായ രേഖകൾ തെളിയിക്കുന്നു. സെർച്ച് കമ്മിറ്റിയെ മറികടന്ന് മന്ത്രി ശുപാർശ ചെയ്യുന്നത് എന്തധികാരത്തിലാണെന്ന് വ്യക്തമാകുന്നില്ല. പ്രോ ചാൻസലറെന്ന നിലയിൽ മന്ത്രിക്ക് പ്രത്യേക അധികാരങ്ങളൊന്നും ഇല്ലെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |