ചേർത്തല: മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ലെന്നും മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ വിമർശിക്കുന്നത് ശരിയല്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് പാലാ ബിഷപ്പ് ഉന്നയിച്ച നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സ്‌കൂൾ - കോളേജ് പരിസരങ്ങളിൽ മയക്കുമരുന്ന് വില്പന നടക്കുന്നുണ്ട്. ലൗ ജിഹാദ് പുതിയ കാര്യമല്ല. വർഷങ്ങൾക്കു മുമ്പ് ഇതു വെളിപ്പെടുത്തിയ തന്നെ വർഗീയവാദിയാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മറ്റ് വിഭാഗങ്ങൾ ഒരാളെ മതം മാറ്റുമ്പോൾ മിഷണറിമാർ കുടുംബത്തോടെയാണ് മതം മാറ്റുന്നത്. എന്നാൽ, എല്ലാ ക്രിസ്ത്യൻ വിഭാഗവും മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതം മാറ്റം സംബന്ധിച്ച് ന്യൂനപക്ഷം പറയുമ്പോൾ ദേശീയ വാദികളും ഭൂരിപക്ഷം പറയുമ്പോൾ വർഗീയവാദികളുമായി ചിത്രീകരിക്കുന്നു.
മുതിർന്ന വൈദികനിൽനിന്ന് ഈഴവർക്കെതിരെയുണ്ടായ പരാമർശത്തെയും വെള്ളാപ്പള്ളി വിമർശിച്ചു. ആരെപ്പറ്റിയും എന്തും പറയാനുള്ള ലൈസൻസാണോ വൈദികപട്ടം. മറ്റാരെയെങ്കിലും കുറിച്ചായിരുന്നു വൈദികൻ പറഞ്ഞിരുന്നതെങ്കിൽ സ്ഥിതി വഷളാകുമായിരുന്നു. വൈദികന്റെ അഭിപ്രായം സംസ്‌കാരത്തിന് നിരക്കാത്തതാണ്.
വിഷം നിറഞ്ഞ പരാമർശമാണ് ബിഷപ്പ് നടത്തിയത്. മതസൗഹാർദ്ദം തകർക്കുന്ന യാതൊരു നീക്കത്തെയും എസ്.എൻ.ഡി.പി യോഗം പിന്തുണയ്ക്കില്ല. മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈകിവന്ന വിവേകം
കോൺഗ്രസിന്റെ മതസൗഹാർദ്ദ നീക്കങ്ങൾ വൈകിവന്ന വിവേകമാണ്. ഭൂരിപക്ഷ സമുദായത്തിന് താക്കോൽ വേണമെന്ന സുകുമാരൻ നായരുടെ അഭിപ്രായം പരിഗണിച്ചാണ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്റി സ്ഥാനം നൽകിയത്. അത് ഭസ്മാസുരന് വരം നൽകിയതു പോലെയായി. ആദ്യം തന്നെ അറസ്റ്റ് ചെയ്യാനാണ് ചെന്നിത്തല ഉത്തരവിട്ടത്. സുധാകര മന്ത്റം കോൺഗ്രസിനെ രക്ഷപ്പെടുത്തുമോയെന്ന് അറിയില്ല. സമീപകാലത്തൊന്നും കോൺഗ്രസിന് ഇന്ത്യയിലും കേരളത്തിലും ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്രത്തിൽ മോദിക്കെതിരെ ഒരു മുന്നണി ഉണ്ടാക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
കോൺഗ്രസ് സെമി കേഡർ പരീക്ഷണ നിരീക്ഷണങ്ങൾ കഴിയുമ്പോൾ ജന്മങ്ങൾ ഒരുപാട് പാഴാകും. കെ. സുധാകരൻ കാണാൻവന്നത് കോൺഗ്രസ് പ്രസിഡന്റായിട്ടല്ല. നേരത്തെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തന്നെ സന്ദർശിച്ചപ്പോൾ സുധാകരനെ ബോധപൂർവം ഒഴിവാക്കിയിരുന്നു. അതിന്റെ പ്രതികാരം തീർക്കാനാണ് സുധാകരൻ മുന്നറിപ്പില്ലാതെ എത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ. മുരളീധരൻ പറഞ്ഞത് ശരി
എല്ലാ ജാതി - മത വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായിക്ക് അസാമന്യ കഴിവുണ്ടെന്നും മുമ്പ് കെ. കരുണാകരനാണ് ഈ വൈഭവം പ്രകടിപ്പിച്ചതെന്നുമുള്ള കെ. മുരളീധരന്റെ പ്രസ്താവന യഥാർത്ഥ വസ്തുതയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |