പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ 'വാളയാർ അമ്മ ' ഇളയ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷിക ദിനമായ ഇന്ന് പ്രകാശനം ചെയ്യും. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർക്കെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് പുസ്തകം. കേസ് പൊലീസ് അട്ടിമറിച്ചുവെന്ന ആരോപണവും പുസ്തകത്തിലുണ്ട്. കൈരളി ബുക്സ് ആണ് പ്രസാധകർ. കണ്ണൂർ സ്വദേശി വിനീത അനിലാണ് പുസ്തകം പകർത്തി എഴുതിയത്.
കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഉന്നത സ്വാധീനമുള്ള ഒരാൾക്ക് കൂടി തന്റെ മക്കളുടെ മരണത്തിൽ പങ്കുണ്ടെന്ന് അമ്മ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. മൂത്തമകളുടെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോകുന്നത് ഇളയമകൾ കണ്ടിരുന്നു. മൊഴി നൽകിയിട്ടും ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടായിട്ടില്ല. ഞങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഞങ്ങൾ മോശക്കാരായി നടക്കുന്നവരാണ് എന്നെല്ലാം ഞാൻ കേൾക്കെ പലരും പറഞ്ഞിട്ടുണ്ട്. ഓരോരുത്തരോടും പോയി വിശദീകരണം നൽകാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു പുസ്തകമെഴുതിയത്. ഞങ്ങളെക്കുറിച്ച് മോശമായി പറഞ്ഞവരെക്കൊണ്ട് തിരുത്തി പറയിക്കാനുള്ള അവസരമാണിത്.
മൂത്ത മകൾ മരിച്ചതിന്റെ പിറ്റേന്നു മുതൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചോദിച്ച് പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് ആ റിപ്പോർട്ട് കിട്ടുന്നത്. അപ്പോഴാണ് രണ്ടുപേരും പീഡനത്തിനിരയായ വിവരം ഞങ്ങളറിയുന്നത്. അവരെ കൊന്നതാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവും ഇതുതന്നെയാണ്. ഇന്നും കേസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തരാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്നും സർവീസിലുണ്ട്.
എല്ലാവരും ഞങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. എനിക്കും ചേട്ടനും എഴുതാനും വായിക്കാനും അറിയില്ലല്ലോ. ഞങ്ങൾക്ക് സംഭവിച്ചത് മറ്റൊരു കുടുംബത്തിനും ഇനി സംഭവിക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. മക്കളുടെ മരണം ആത്മഹത്യതന്നെയെന്ന് പറയുന്ന സി.ബി.ഐയുടെ കണ്ടെത്തലിനെയും കുടുംബം തള്ളുന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും അതിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |