തിരുവനന്തപുരം: ഏതു നിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഖോ-ഖോ താരം അഖിലയ്ക്ക് നാലു മാസത്തിനുള്ളിൽ പുതിയ വീടൊരുങ്ങും. ഇന്നലെ തറക്കല്ലിടൻ കഴിഞ്ഞു. നാളെ മുതൽ നിർമ്മാണം തുടങ്ങും. സി.പി.എം നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് രണ്ട് ബെഡ് റൂമും ഹാളും അടുക്കളയും ഉൾപ്പെടുന്ന 600 സ്ക്വയർഫീറ്റിലുള്ള ടെറസ് വീട് നിർമ്മിക്കുന്നത്.
സംസ്ഥാന ഖോ-ഖോ സീനിയർ ടീമിലും കോഴിക്കോട് സർവകലാശാല ടീമിലും അംഗമായ അഖിലയുടെ ദുരിതം ജൂലായ് 22ന് കേരളകൗമുദി പ്രസിദ്ധീകരിച്ചതോടെയാണ് സഹായഹസ്തങ്ങളുയർന്നത്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയാണ് വീടുവയ്ക്കാനായി ആദ്യം മുന്നോട്ടുവന്നത്. അന്നുതന്നെ സർക്കാർ സഹായത്തോടെ വീടൊരുക്കാനുള്ള നടപടികൾ മംഗലപുരം ഗ്രാമപഞ്ചായത്തും സ്വീകരിച്ചു. എന്നാൽ, നാടിന്റെ അഭിമാനമായ കായിക താരത്തിന് ഉടൻ വീടൊരുക്കി നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രദേശത്തെ സി.പി.എം നേതൃത്വം തീരുമാനിച്ചു. മംഗലപുരം ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് വീടു നിർമ്മിക്കുന്നത്. ലോക്കൽ കമ്മിറ്രി സെക്രട്ടറി അബ്ദുൾസലാം ചെയർമാനായും അംഗം ശശികുമാർ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. എൽ.സിക്ക് കീഴിലുള്ള 13 ബ്രാഞ്ച് കമ്മിറ്റികളാണ് ധനസമാഹരണം നടത്തുന്നത്. ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള മാർഗങ്ങളാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.
മംഗലപുരം കൈലാത്തുകോണം കുറക്കടയിലെ അലപ്പുറത്ത് അഖിലയുടെ അമ്മ സിന്ധുവിന്റെ പേരിലുള്ള അഞ്ച് സെന്റ് ഭൂമിയിലെ ജീർണിച്ച വീട് ഇടിച്ചുമാറ്റി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയും ചേർന്നാണ് തറക്കല്ലിട്ടത്. പൂജിച്ച ശില കൈമാറിയത് അഖില. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ജില്ലാ പഞ്ചായത്ത് അംഗം എം.ജലീൽ, കയർഫെഡ് ചെയർമാൻ എൻ. സായ്‌കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഷീല, മധു വേങ്ങോട്, യാസർ, ഖോഖോ പരിശീലകൻ ആർ.ഷോബി എന്നിവരും ചടങ്ങിനെത്തി.
കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ച അന്നുതന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് അഖിലയെയും കുടുംബത്തെയും വാടകവീട്ടിലേക്കു മാറ്റിയിരുന്നു. വി.ശശി എം.എൽ.എയാണ് വാടക നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |