തിരുവനന്തപുരം: കരുതലിന്റെ തണലിൽ ഓണ വിപണി ഉഷാറാകുമ്പോഴും സിനിമാശാലകൾ ഇപ്പോഴും ലോക്കിൽത്തന്നെ. ഓണം റിലീസ് ഇല്ലാത്തതിനാൽ താരങ്ങളുടെ മാസ് എൻട്രിയും കാണികളുടെ ആരവവും ഇനി എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. കൊവിഡിന്റെ രണ്ടാം വരവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ വർദ്ധിച്ചതോടെയാണ് ഓണക്കാലത്തും തിയേറ്ററുകൾക്കുള്ള വിലക്ക് നീണ്ടത്.
മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹ"മായിരുന്നു ഓണത്തിന് തിയേറ്ററുകളെ ഇളക്കിമറിക്കേണ്ട ചിത്രങ്ങളിൽ ഒന്നാമൻ. പലതവണ റിലീസിംഗ് മാറ്റിയ ബിഗ് ബഡ്‌ജറ്റ് ചിത്രം ആഗസ്റ്റ് 12ന് ഓണക്കൊയ്‌ത്തിന് എത്തിക്കാമെന്നായിരുന്നു നിർമ്മാതാവിന്റെ പ്രതീക്ഷ. പക്ഷേ പുതിയൊരു റിലീസിംഗ് തീയതി നിശ്ചയിക്കാനുള്ള ഉറപ്പുപോലും ചിത്രത്തിന്റെ അണിയറക്കാർക്ക് ഇപ്പോഴില്ല. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ചും തീരുമാനമായിട്ടില്ല.
അതേസമയം ഓണം റിലീസിനായി ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി" ഒ.ടി.ടി റിലീസിനൊരുങ്ങുന്നുവെന്നാണ് സൂചന. ചിത്രം നെറ്റ്ഫ്ളിക്‌സിലൂടെ സെപ്തംബറിൽ പ്രദർശനത്തിനെത്തിയേക്കും. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെൽദോ" 27ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെ സംബന്ധിച്ചും തീരുമാനമായിട്ടില്ല.
ക്രിസ്മസ് റിലീസുണ്ടാകുമോ?
ആദ്യ ലോക്ഡൗണിനുശേഷം ജനുവരി 13ന് വിജയിന്റെ തമിഴ് ചിത്രമായ 'മാസ്റ്റർ" പ്രദർശിപ്പിച്ചാണ് തിയേറ്ററുകൾ തുറന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലും മാസ്റ്റർ പ്രദർശിപ്പിച്ചു. തുടർന്ന് 'വെള്ളം" ഉൾപ്പെടെയുള്ള ചിത്രങ്ങളെത്തിയെങ്കിലും കൊവിഡിന്റെ രണ്ടാം വരവോടെ തിയേറ്ററുകൾക്ക് പൂട്ടു വീണു.
കൊവിഡ് ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനു താഴെ എത്തിയാലേ തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കൂ എന്നാണ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. ക്രിസ്മസ് റിലീസാണ് അടുത്ത പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |