തിരുവനന്തപുരം / ആലപ്പുഴ: കൊവിഡ് വാക്സിന് ക്ഷാമം നേരിടുമ്പോൾ വാക്സിൻ കമ്പനികളിൽ നിന്ന് ലൈസൻസും സാങ്കേതിക വിദ്യയും ലഭ്യമാക്കി സംസ്ഥാനത്ത് വാക്സിൻ ഉദ്പാദിപ്പിക്കുന്നതിന്റെ സാദ്ധ്യത സർക്കാർ ആരായുന്നു. ദക്ഷിണേന്ത്യയിലെ മൊത്തം ആവശ്യം കണക്കിലെടുത്താണിത്. ഇതുസംബന്ധിച്ച നിർദ്ദേശം കേന്ദ്രസർക്കാരിന് സമർപ്പിക്കും.
ആലപ്പുഴയിലെ സർക്കാർ മരുന്ന് കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ലിമിറ്റഡിൽ (കെ.എസ്.ഡി.പി) വാക്‌സിൻ ഉത്പാദിപ്പിക്കാനും റീഫിൽ ചെയ്യാനുമുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്. ഇവിടെ വാക്സിൻ പ്ലാന്റ് സ്ഥാപിക്കണം. ബോയിലറുകൾ, ഫില്ലിംഗ് സ്റ്റേഷൻ, സ്ഥലം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. പ്ലാന്റും ലാബും വിദേശത്തു നിന്ന് വാങ്ങണം. അതിന് കേന്ദ്രാനുമതി വേണം. പ്ലാന്റിന് 400 കോടിയാണ് പ്രാഥമിക ചെലവ്. മൈനസ് 20 ഡിഗ്രി തണുപ്പുള്ള വാക്‌സിൻ സ്റ്റോറേജും മൈനസ് 8 ഡിഗ്രിയിൽ വാക്‌സിൻ കൊണ്ടുപോകാനുള്ള കണ്ടെയ്‌നറുകളും വാഹനങ്ങളും വേണ്ടിവരും. മറ്റ് കമ്പനികളിൽ നിന്ന് വാക്സിൻ വാങ്ങി ഇവിടെ ശേഖരിച്ച് ദക്ഷിണേന്ത്യയിലാകെ വിതരണം ചെയ്യാമെന്നാണ് രണ്ടാമത്തെ നിർദ്ദേശം.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ കമ്പനി മാനേജ്‌മെന്റുമായി പ്രാഥമിക ചർച്ച നടത്തി. കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു റിപ്പോർട്ട് സമർപ്പിച്ചു.
കടമ്പ സാങ്കേതിക വിദ്യ
കമ്പനികളിൽ നിന്ന് വാക്സിന്റെ സാങ്കേതിക വിദ്യയും ലൈസൻസും വാങ്ങണം. കൊവിഷീൽഡിന്റെ സാങ്കേതികവിദ്യ ബ്രിട്ടനിലെ അസ്ട്രാസെനക കമ്പനിയുടെ സ്വന്തമാണ്. അവരുടെ ലൈസൻസോടെയാണ് പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് നിർമ്മിക്കുന്നത്. കൊവാക്സിൻ സാങ്കേതിക വിദ്യ ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയുടേതാണ്. മറ്റ് വാക്സിനുകളും പല കമ്പനികളുടേതാണ്.
പ്രതീക്ഷയുടെ വെളിച്ചം
വാക്സിൻ ഉത്പാദനം കൂടുതൽ വ്യാപകമാക്കാൻ പേറ്റന്റ് ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യവും സാങ്കേതികവിദ്യയും ലൈസൻസും കൈമാറാമെന്ന വാക്സിൻ കമ്പനികളുടെ ബദൽ നിർദ്ദേശവും അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ അനുകൂലിച്ചേക്കുമെന്ന സൂചനയും കേരളത്തിന് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ നാളെ ലോക വ്യാപാര സംഘടന സമ്മേളിക്കുന്നുണ്ട്.
എളുപ്പമല്ലെങ്കിലും അസാദ്ധ്യമല്ല: സി.ബി. ചന്ദ്രബാബു, കെ.എസ്.ഡി.പി ചെയർമാൻ
പേറ്റന്റ് കിട്ടാൻ കേന്ദ്രം സംവിധാനം ഉണ്ടാക്കണം. അതത്ര എളുപ്പമല്ല. ലോകരാജ്യങ്ങൾ വാക്സിൻ വികസിപ്പിക്കുന്നത് അങ്ങനെയാണ്. ക്യൂബ ആറ് വാക്സിനുണ്ടാക്കി. റഷ്യ സ‌്‌പുട്നിക്ക് ഉണ്ടാക്കി. ഇവിടുത്തെ കമ്പനികൾ പേറ്റന്റ് തന്നില്ലെങ്കിൽ വിദേശ കമ്പനികളിൽ നിന്ന് വാങ്ങാൻ കേന്ദ്രം ശ്രമിക്കണം. ഒരു രാജ്യം വാക്സിൻ ഉണ്ടാക്കിയാൽ അത് ആ രാജ്യത്തിന്റെ മാത്രം സുരക്ഷയ്ക്കല്ലല്ലോ. ഇവിടെ എല്ലാവർക്കും വാക്സിൻ നൽകിയാലും വിദേശത്തു നിന്ന് വരുന്നവർക്ക് രോഗം ഉണ്ടായാൽ മൊത്തത്തിൽ ബാധിക്കില്ലേ.
മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സാദ്ധ്യതകൾ പരിശോധിച്ചത്. ഇൻഡോറിലെ ഓങ്കോളജി ഫാർമ പാർക്കുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോർട്ടാണ് തയ്യാറാക്കിയത്. ചില സാങ്കേതിക കാര്യങ്ങൾ അവർ തന്നു. ഒന്നുകിൽ ഇവിടെ വാക്സിൻ ഉണ്ടാക്കാൻ അനുമതി. അല്ലെങ്കിൽ കമ്പനികളിൽ നിന്ന് വാക്സിൻ കൊണ്ടുവന്ന് ഇവിടെ വച്ച് നിറച്ച് വിതരണം ചെയ്യാനുള്ള അനുമതി. ഇതാണ് റിപ്പോർട്ടിലെ നിർദ്ദേശം.ഒന്നും അസാദ്ധ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |