കണ്ണൂർ: ഐ.ടിക്കാരനായ ജിജീഷിന് പശുവളർത്തൽ ജീവിതമാർഗം മാത്രമല്ല, ജീവിതം തന്നെയാണ്. മൂന്നു പശുക്കളുമായി ആറു വർഷംമുമ്പ് ആരംഭിച്ച പയ്യന്നൂർ ചൂരലിലെ ഫാമിൽ കിടാവുകളടക്കം ഇപ്പോൾ 200 പശുക്കളുണ്ട്. 250 ലിറ്ററിൽ അധികം പാൽ സൊസൈറ്റികളിലേക്ക് കൊടുക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനായ കെ.വി. ജിജീഷ് 'മൈ കാറ്റിൽ മാനേജർ" എന്ന ആപ്പിലൂടെയാണ് നാട്ടിലില്ലാത്തപ്പോൾ പശുപരിപാലനം നിർവഹിക്കുന്നത്. പശുക്കളുടെ എണ്ണവും തീറ്റനൽകലും ആരോഗ്യ സ്ഥിതിയും പ്രസവ തീയതിയുമെല്ലാം ആപ്പിലൂടെ അറിയാം. തീറ്റപ്പുല്ലരിയാൻ ഉൾപ്പെടെ 12 ജോലിക്കാരുള്ള ഫാമിൽ സഹോദരൻ കെ.വി. പ്രജീഷാണ് മുഖ്യ സഹായി.
പാൽ ഉത്പാദനത്തിന് ഉപരിയായി മികച്ച ബ്രീഡിലുള്ള പശുക്കളെ ഉത്പാദിപ്പിക്കുന്നതിനാണ് ജിജീഷ് പ്രാധാന്യം നൽകുന്നത്. നിലവിൽ ജേഴ്‌സി, എച്ച്.എഫ് ക്രോസ്, റാത്തീ ബ്രീഡ്, കാസർകോട് കുള്ളൻ, വെച്ചൂർ, ഹരിയാന പശു, ഗീർ, സഹിവാൾ തുടങ്ങിയ ഇനങ്ങളാണ് ഫാമിലുള്ളത്. ഇന്ത്യയിലെ മികച്ച ബ്രീഡിലുള്ള പശുക്കളെ ഫാമിൽ ഉത്പാദിപ്പിച്ച് നൽകാനുള്ള തയ്യാറെടുപ്പിലാണ് ജിജീഷ്. ചോളം, പുല്ല് എന്നിവയാണ് പശുക്കളുടെ പ്രധാന ഭക്ഷണം.
സ്വപ്നം ഫാം ടൂറിസം
ചെറുപ്പം മുതൽ പശു വളർത്തലും കൃഷിയുമെല്ലാം കണ്ടുവളർന്ന ജിജീഷിന് ഹൈടെക്ക് ഫാം മാത്രമല്ല സ്വപ്നം. അരിയിൽ വെള്ളച്ചാട്ടത്തിനു സമീപം അഞ്ച് ഏക്കറിൽ പ്രവർത്തിക്കുന്ന ഫാമിനെ ടൂറിസവുമായി കൂട്ടിയോജിപ്പിക്കാനാണൊരുങ്ങുന്നത്.
ആപ്പിന്റെ പ്രവർത്തനം
കന്നുകാലികളെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കാനുള്ള ആപ്പാണിത്. ഒരോ പശുവിന്റെയും ടാഗ് നമ്പർ, പേര്, ബ്രീഡ്, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾക്കൊപ്പം ഫോട്ടോയും വച്ച് ഇതിൽ രജിസ്റ്റർ ചെയ്യാം.എല്ലാ പശുക്കളുടെയും പാൽ ലഭ്യത എത്രയാണെന്ന് ദിവസവും അപ്‌ലോഡ് ചെയ്യാൻ കഴിയും. അടുത്ത മാസം പ്രസവിക്കാനുള്ള പശുക്കൾ, ഗർഭിണികളായ പശുക്കൾ, കുത്തിവച്ചിട്ടുള്ള പശുക്കൾ, കുത്തിവയ്പ്പെടുക്കേണ്ട പശുക്കൾ തുടങ്ങിയവ ലിസ്റ്റു ചെയ്യാം. ഓരോ പശുവിന്റെയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കും. ആപ്പിൽ പശുക്കളെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകളും വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |