തൃശൂർ: സുഗിയെയും സോയയെയും കസവുടുപ്പിച്ചു. സുഗിക്ക് സൗന്ദര്യം കൂട്ടാൻ സ്വർണമാലയും ചുട്ടിയും. എഡിക്ക് കസവു മുണ്ട്. തുടർന്ന് വർണ്ണാഭമായ പൂക്കളത്തിന് ചുറ്റും തൂശനിലകളിട്ട് ഓണസദ്യ വിളമ്പി. ബിങ്കോയും മിൽക്കിയും ഒപ്പം ചേർന്നു...
തെരുവിൽ നിന്നു സുമനസ്സുകൾ രക്ഷിച്ച നായ്ക്കളാണിവ. കോടിയുടുത്ത് പായസമുൾപ്പെട്ട സദ്യയുണ്ട് തിരുവോണനാളിൽ അവരും താരങ്ങളായി.
തൃശൂരിലെ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ പാവ്‌സിന്റെ വെസ്റ്റ്‌ഫോർട്ടിലെ ഓഫീസിലാണ് നായ്ക്കൾക്കായി ഓണസദ്യ ഒരുക്കിയത്. പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസസിന്റെ (പി.എ.ഡബ്‌ളിയു.എസ്, പാവ്‌സ്) സ്ഥാപക പ്രീതി ശ്രീവത്‌സന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കഴിഞ്ഞ ഒൻപതു വർഷമായി കൂട്ടായ്മ പ്രവർത്തിക്കുന്നു. അപകടത്തിൽപ്പെടുന്നവയും ഉപേക്ഷിക്കപ്പെടുന്നവയുമായ നായ്ക്കളെ സംരക്ഷിക്കുകയാണിവിടെ. മൃഗസ്‌നേഹികളുടെ സഹായം കൊണ്ടാണ് പ്രവർത്തനം. തൃശൂരും കൊളങ്ങാട്ടുകരയിലുമായി 70 നായ്ക്കളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. മെമ്പർമാരും വോളന്റിയർമാരുമായി 50 പേർ സംഘടനയിലുണ്ട്.
കുന്നംകുളം, ചാവക്കാട്, കോലഴി, പറവൂർ എന്നിവിടങ്ങളിൽ നിന്നാണ് സുഗത, എഡി, സോയ, മിൽക്കി എന്നിവയെ കണ്ടെടുത്തത്. വാഹനാപകടത്തിൽ പരിക്കേറ്റ നിലയിലായിരുന്നു സോയയും എഡിയും. ഇവയുടെ അസ്ഥികളിൽ പൊട്ടലുണ്ടായിരുന്നു. നാടൻ ഇനമായ സോയയ്ക്ക് ശസ്ത്രക്രിയ നടത്തി തുടർചികിത്സ നൽകുന്നു. മിൽക്കി, സുഗി (സുഗത) എന്നിവയെ ഉടമകൾക്ക് നോക്കാനാവാത്തതിനാൽ ദത്തെടുത്തതാണ്. 2016,18,19 വർഷങ്ങളിലാണ് എഡി, മിൽക്കി, സുഗത എന്നിവയെ കിട്ടിയത്. സോയയെ ലഭിച്ചിട്ട് രണ്ട് മാസമേയായുള്ളൂ. പാവ്‌സിൽ വച്ചാണ് മിൽക്കി ബിങ്കോയെ പ്രസവിച്ചത്.
മൃഗങ്ങൾക്കുമുള്ളതാണ് ഓണം. കസവു വാങ്ങി ഞങ്ങൾക്കറിയും പോലെ തയ്ച്ച് അവയെ ഉടുപ്പിച്ചു. സുഗിക്ക് എന്റെ സ്വർണമാലയും ചൂട്ടിയുമണിയിച്ചു. അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ചോറും പായസവും തയ്യാറാക്കി.
പ്രീതി ശ്രീവത്‌സൻ
സ്ഥാപക, പാവ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |